ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ‘ആസാദി കാ അമൃത മഹോത്സവ് എന്ന പേരിൽ ദേശവ്യാപകമായി ആഘോഷിച്ചു വരുന്ന പരിപാടിയുടെ സംഘടക സമിതി രൂപീകരണം ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരം പാളയം മഹാത്മ അയ്യൻകാളി ഹാളിൽ വച്ച് നടന്നു.
പരിപാടിയിൽ Dr അബ്ദുൾ സലാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ .നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. മുൻ MLA ഒ.രാജഗോപാൽ ആശംസ അറിയിച്ചു. ഡയറക്ടർ .ഭാരതീയ വിചാരകേന്ദ്രം എസ്. സഞ്ജയൻ, ശ്രി.എം .രാധാകൃഷ്ണൻ, ശ്രീ.ജി .സുരേഷ് കുമാർ, കെ. ബി. ശ്രീകുമാർ തുടങ്ങിയവർ ആശംസ അറിയിച്ചു.
വനവാസി സമൂഹം മുതൽ രാജ്യഭരണാധികാരികൾ വരെ വൈദേശിക കടന്നുകയറ്റത്തിനെതിരായി അണിനിരന്ന സ്വാതന്ത്ര്യ സമരപ്പോരാട്ടങ്ങൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കലയും, സാഹിത്യവും, തുടങ്ങി ജനജീവിതത്തിന്റെ സമസ്ത മേഖലകളും പോരാട്ടവീര്യം പ്രദർശിപ്പിച്ച കാലഘട്ടമാണ് സ്വാതന്ത്ര്യസമരത്തിന്റേത്. ഒടുവിൽ നേതാജിയും ഗാന്ധിജിയും വരെ എത്തുമ്പോൾ സഹന ത്തിന്റെയും വിപ്ലവത്തിന്റെയും കനൽവഴികളിലൂടെയുള്ള സമരയാത്ര വിജയതിലകമണിയുകയായിരുന്നു.
വിഭജനത്തിന്റെ വേദന ബാക്കിപത്രമായി ഹൃദയത്തിലേറ്റിയപ്പോഴും കഴിഞ്ഞ 75 വർഷങ്ങൾ നമുക്ക് അഭിമാനത്തിന്റേതാണ്. ജനാധിപത്യത്തിന്റെ കരുത്തും വികസനത്തിന്റെ കുതിപ്പും ഒരുപോലെ പ്രദർശിപ്പിച്ച ഈ കാലഘട്ടം ലോകശക്തികളുടെ പട്ടികയിലേക്ക് ഭാരതത്തേയും ആനയിച്ചിരുത്തി.
കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിവിധ സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും കൂട്ടുചേർന്ന് സംഘടിപ്പിക്കുന്ന ‘ആസാദി കാ അമൃത മഹോത്സവ്’ ആഘോഷ പരിപാടികൾ 2022 ആഗസ്റ്റ് 15 വരെ നീണ്ടുനിൽക്കും.