ചെന്നൈ : ഇന്ത്യൻ പ്രീമിയൽ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ബാറ്റിംഗ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളു. 51 പന്തിൽ 64 റൺസെടുത്ത നെഹാൽ വധേരയാണ് മുംബൈയുടെ രക്ഷകനായത്. നെഹാൽ ഉൾപ്പെടെ മൂന്നു പേർ മാത്രമാണ് മുംബൈ ബാറ്റർമാരിൽ രണ്ടക്കം കടന്നത്.
ഇഷാൻ കിഷനൊപ്പം കാമറൂൺ ഗ്രീനാണ് ഇന്ന് മുംബൈ ഇന്നിങ്സ് ഓപ്പൺ ചെയ്തത് . ഇഷാനും(9 പന്തിൽ 7), ഗ്രീനും (4 പന്തിൽ 6) അധികം വൈകാതെ മടങ്ങി. മൂന്നാമനായി ക്രീസിലെത്തിയ രോഹിത് ശർമ റണ്‍സൊന്നുമെടുക്കാതെ മടങ്ങുകയും ചെയ്തു. ഈ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന താരമായി രോഹിത് ശർമ മാറി. 16 തവണയാണ് പൂജ്യം റൺസിൽ താരം പുറത്താകുന്നത്.
14–3 എന്ന നിലയിൽ പരുങ്ങലിലായ മുംബൈയെ നെഹാൽ വധേരയും സൂര്യകുമാർ യാദവും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ സ്കോർ 69ൽ നിൽക്കെ സൂര്യകുമാർ യാദവി( 22 പന്തിൽ 26) നെ രവീന്ദ്ര ജഡേജ പുറത്താക്കിയതോടെ മുംബൈ വീണ്ടും പ്രതിസന്ധിയിലായി. പിന്നീടെത്തിയ ട്രിസ്റ്റൻ സ്റ്റബ്സു( 21 പന്തിൽ 20) മായി ചേർന്ന് നെഹാൽ സ്കോർ 100 കടത്തി. എന്നാൽ സ്കോർ 123ൽ നിൽക്കെ നെഹാൽ പുറത്തായി. പിന്നീടുള്ള 16 റൺസ് സ്കോർ ബോർഡിൽ കൂട്ടിച്ചേർക്കുന്നതിനിടെ മുംബൈയുടെ നാലു ബാറ്റർമാരാണ് പവലിയനിലേക്ക് മടങ്ങിയത്. ചെന്നൈയ്ക്കായി മതീഷ പതിറാണ മൂന്നു വിക്കറ്റും ദീപക് ചഹർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ടു വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി