മുംബൈ : ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വരുത്താതെ വിൻഡീസ് പരമ്പരയ്ക്ക് ടീമിനെ അയക്കാൻ ബിസിസിഐ ഒരുങ്ങുന്നുവെന്ന് സൂചന . രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഉൾപ്പെടെയുള്ള താരങ്ങൾ കളിച്ചേക്കും.
നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലുള്ള കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര എന്നിവർ വെസ്റ്റിൻഡീസിനെതിരായ പരമ്പരകളിൽ കളിക്കില്ല. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നിരാശപ്പെടുത്തിയ ചേതേശ്വർ പൂജാര വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിക്കും.ഇതോടെ രഞ്ജിയിൽ തകർപ്പൻ പ്രകടനം നടത്തിയ സർഫറാസ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം ലഭിക്കില്ല എന്നാണ് വിവരം. ഐപിഎല്ലിൽ തകർത്തടിച്ച രാജസ്ഥാൻ റോയൽസ് യുവതാരം യശസ്വി ജയ്സ്വാളിനെ ടെസ്റ്റ് ടീമിൽ എടുക്കുമോയെന്നും വ്യക്തമല്ല.
നിലവിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനു ശേഷം ലണ്ടനിൽ അവധിക്കാല ആഘോഷത്തിലാണ് നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും. പര്യടനത്തിനുള്ള ടീം തിരഞ്ഞെടുക്കാനായി ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി അടുത്ത ആഴ്ച ചേരും. ജൂലൈ ആദ്യ ആഴ്ച ഇന്ത്യൻ താരങ്ങൾ വെസ്റ്റിന്‍ഡീസ് പര്യടനത്തിനായി പുറപ്പെടും. ടെസ്റ്റിലും ഏകദിന മത്സരങ്ങളിലും രോഹിത് ശർമ ക്യാപ്റ്റനാകുമെങ്കിലും ട്വന്റി20 പരമ്പരയിൽ രോഹിത്തും കോഹ്ലിയും കളിക്കില്ല. കെ.എസ്. ഭരത്തിനു പകരം ഇഷാൻ കിഷൻ ടെസ്റ്റ് പരമ്പരയിൽ വിക്കറ്റ് കീപ്പറുടെ റോളിലെത്തും.