തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് മാസത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ പുറത്ത് വന്നു. 2740 മയക്കുമരുന്ന് കേസുകളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള കാലത്ത് 45,637 കേസുകൾ ആകെ രജിസ്റ്റർ ചെയ്തു.
പരിശോധനയിൽ 4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍, 1184.93 കിലോ കഞ്ചാവ്,1931 കഞ്ചാവ് ചെടികൾ, 2.727 ഗ്രാം എല്‍എസ്ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന് 14.66 കോടി രൂപയാണ് ഏകദേശ മൂല്യമായി കണക്കാക്കുന്നത്. പരിശോധനയിൽ 578 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കേസുകളിൽ 2726 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
8003 അബ്കാരി കേസുകളും 34,894 പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളും എടുത്തു. അബ്കാരി കേസുകളില്‍ 6926 പേര്‍ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്ഡുകളും എക്‌സൈസ് ഇക്കാലയളവില്‍ നടത്തി. മയക്കുമരുന്ന് കേസുകളിൽ ഏറ്റവും കൂടുതല്‍ റിപ്പോർട്ട് ചെയ്യപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 358 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏറ്റവും കുറവ് മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കാസർഗോഡിലാണ്. 31കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.
മയക്കുമരുന്ന് കേസുകളുടെ എണ്ണം ജില്ല തിരിച്ച് ചുവടെ കൊടുക്കുന്നു
ജനുവരി – 494
ഫെബ്രുവരി- 520
മാര്‍ച്ച് -582
ഏപ്രില്‍ -551
മെയ് -585