തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ച വ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടി എത്തുന്ന രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവനാണ് ആരോഗ്യ വകുപ്പ് രേഖപ്പെടുത്തുന്നത്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ അവധി ഉൾപ്പടെ വെട്ടിക്കുറച്ചിട്ടുണ്ട്.
അതേസമയം, ഔദ്യോഗിക കണക്കുകളിൽ രോഗികളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി തുടങ്ങി പകർച്ചാവ്യാധികൾ പിടിപെടുന്നവരുടെ എണ്ണം വരും ആഴ്ചകളിൽ വർദ്ധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിളിച്ച് ചേർത്ത യോഗത്തിന്റെ വിലയിരുത്തൽ. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്ത് നൽകിയിട്ടുണ്ട്
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ കൃത്യമായ കണക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. മരണ കണക്കുകളിലും അവ്യക്തത നിലനിൽക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആരോഗ്യ പ്രവർത്തകരുടെ അവധി ഉൾപ്പടെ വെട്ടിക്കുറക്കാനാണ് ഓരോ ജില്ലകൾക്കും ഡിഎച്ച്എസ് നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ പത്ത് ദിവസത്തിനിടയിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് സംസ്ഥാനത്ത് പകർച്ചവ്യാധികൾ പിടിപെട്ടത്.