തൃശ്ശൂർ: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരികേസില്‍ കുടുക്കിയ പ്രതി നാരായണദാസ് ഹര്‍ജിയുമായി ഹൈക്കോടതിയില്‍. എക്സൈസ് വ്യാജമായി തന്നെ പ്രതി ചേർത്തുവെന്നും തനിക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്നും നാരായണദാസ് ഹര്‍ജിയില്‍ പറയുന്നു. ഉദ്യോഗസ്ഥർ തന്നെ വേട്ടയാടുകയാണെന്നും നാരായണദാസ് ഹർജിയിൽ ആരോപിക്കുന്നു.
ഷീലയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസിനെ എക്സൈസ് ക്രൈംബ്രാഞ്ച് സംഭവത്തിൽ പ്രതി ചേർത്തിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ വിവരം കൈമാറിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസിൽഎക്സൈസ് ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം തുടരുകയാണ്.
അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കിയതിന്‍റെ കാരണം അറിയണമെന്ന് ഷീല സണ്ണി പ്രതികരിച്ചു. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു ബൈക്കിലും ബാഗിലും എൽഎസ്ഡി സ്റ്റാമ്പുമായി ഷീലാ സണ്ണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിന്നീട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ സ്റ്റാമ്പ് ലഹരിയല്ലെന്ന് തെളിഞ്ഞു. എന്നിട്ടും ഷീല ജയിലിൽ കിടന്നത് 72 ദിവസമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.