കൊൽക്കത്ത: ബംഗാളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകനെയും കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തു. ഹൻസ്ഖാലിയിലാണ് ദാരുണ സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് 14 കാരിയായ പെൺകുട്ടി പീഡനത്തിന് ഇരയായത്. തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകന്റെ കൂട്ടുകാരിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇതിന് ശേഷം തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്റെ മകൻ അവശയായ പെൺകുട്ടിയെ അവളുടെ വീട്ടിലെത്തിക്കുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.
കഠിനമായ വയറുവേദനയെയും, രക്തസ്രാവത്തെയും തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ എത്താൻ തുടങ്ങിയതോടെ അവിടെയുണ്ടായിരുന്നവരിൽ ചിലർ ചേർന്ന് മൃതദേഹം എടുത്തുകൊണ്ടുപോയി ദഹിപ്പിക്കുകയായിരുന്നെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവിന്റെ മകൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്.