കൊച്ചി: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് കേരളത്തിലേക്കും അന്വേഷണമെന്ന് റിപ്പോർട്ട്. ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയിൽ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എടിഎസ് സംഘം മംഗളൂരുവിലെത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിക്കിൽ നിന്ന് വിവരങ്ങൾ തേടി. കൂടാതെ ഷാരിക്കിന് അന്താരാഷ്ട്ര ബന്ധമുള്ളതായും പോലീസ് വ്യക്തമാക്കി. ഭീകരരുമായുള്ള പ്രതിയുടെ ബന്ധം അന്വേഷിക്കാൻ കേസ് ഐഐഎ ഏറ്റെടുക്കും.
സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ഷാരിക് ആലുവയിലെത്തിയത്. ആമസോൺ വഴി ഓർഡർ ചെയ്ത സ്‌ഫോടന സാമഗ്രികൾ ആലുവയിലായിരുന്നു ഡെലിവറി ചെയ്തത്. ഇത് കൈപ്പറ്റാനാണ് പ്രതി കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. കൂടാതെ പ്രതിക്ക് എറണാകുളത്തെ ചിലരിൽ സഹായം ലഭിച്ചതായും സൂചനകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാരിക് നിരവധി തവണ കേരളം സന്ദർശിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും സാധ്യതയുണ്ട്.
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഷാരിക് ഡാർക്ക് വെബ് വഴിയാണ് തീവ്രവാദ ബന്ധമുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നത്. ശിവമോഗയിലെ ഒരു നദീതീരത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തി ഷാരിക്കും കൂട്ടാളികളും ചേർന്ന് ബോംബ് സ്‌ഫോടനം പരീക്ഷിച്ചതായും വിവരമുണ്ട്. സെപ്റ്റംബർ 19നാണ് പരീക്ഷണ സ്‌ഫോടനം നടത്തിയതെന്നും എഡിജിപി അലോക് കുമാർ അറിയിച്ചു.
മംഗ്ലൂരു സ്ഫോടനത്തിന് പിന്നിൽ അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവർക്കും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവര്‍ക്കായി 5 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഊട്ടി സ്വദേശി സുരേന്ദ്രന്‍ എന്നയാളും കസ്റ്റഡിയില്‍ ഉണ്ടെന്ന് എഡിജിപി പറഞ്ഞു