തിരുവനന്തപുരം: സെർച്ച് കമ്മറ്റി ശുപാർശ മന്ത്രി സഭ ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയായി അംഗീകരിച്ചു. വിവാദ മരംമുറി കേസില്‍ നടപടി നേരിട്ട ആളാണ് ബെന്നിച്ചന്‍ തോമസ്. നിലവിലെ വനം വകുപ്പ് മേധാവി ഈ മാസം വിരമിക്കുന്നതോടെയാണ് പുതിയ നിയമനം നിലവില്‍ വരിക. മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ വിവാദ മരം മുറി കേസില്‍ ബെന്നിച്ചന്‍ തോമസ് ആരോപണ വിധേയനായിരുന്നു. ഇദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മരം മുറിക്കാന്‍ ഉള്ള അനുമതി തമിഴ്‌നാടിന് നല്‍കിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. ഈ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്ലീന്‍ ചിറ്റ് നല്‍കിയതോടെയാണ് നിയമന ശുപാര്‍ശ അംഗീകരിച്ചത്.
ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. പിസിസിഎഫ് മാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയല്‍ തോമസ് എന്നിവരുടെ പേരുകളും സമിതിക്കു മുന്നിലുണ്ടായിരുന്നു. നിലവിലെ വനം മേധാവി കേശവന്‍ ഈ മാസം 30നാണ് വിരമിക്കുന്നത്.
നിലവില്‍ വനം വകുപ്പ് ആസ്ഥാനത്ത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി സേവനമനുഷ്ഠിച്ച് വരുകയാണ്. 1988 ബാച്ച് കേരള കേഡര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനാണ്. തുടര്‍ച്ചയായി 34 വര്‍ഷക്കാലം വനംവകുപ്പില്‍ തന്നെ സേവനമനുഷ്ഠിച്ച വ്യക്തി എന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.