അമൃത്സർ: പഞ്ചാബ് (Punjab Chief Minister) മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ദില്ലിക്ക് പുറത്ത് ആംആദ്മി അധികാരത്തിൽ എത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബ്. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങിൽ പങ്കെടുക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ധുരി മണ്ഡലത്തിൽ മത്സരിച്ച ഭഗവത് മൻ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ദൽവീർ സിങിനെയാണ് പരാജയപ്പെടുത്തിയത്.. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ വിജയം. മുഖ്യമന്ത്രി ഭഗവന്ത് മന്‍ മാത്രമാകും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം. പതിനാറ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കുമെന്ന് എഎപി അറിയിച്ചിരുന്നു.
പഞ്ചാബ് മന്ത്രിസഭയിലെ പത്ത് മന്ത്രിമാരുടെ പേരുകളിൽ തീരുമാനമായിട്ടുണ്ട്. ഹർപാൽ സിങ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൌര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിലുണ്ട്.