മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ എൻസിപി വിമത നീക്കത്തിന് പിന്നാലെ , ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയിൽ നിന്ന് നിരവധി നേതാക്കൾ ഉടൻ തന്നെ എൻഡിഎ മുന്നണിയിലേക്ക് ചേരാൻ പോകുന്നതായി എസ്ബിഎസ്പി സ്ഥാപകനും മേധാവിയുമായ ഒപി രാജ്ഭർ വ്യക്തമാക്കി.
“മഹാരാഷ്ട്രയിൽ സംഭവിച്ചത് ഉത്തർപ്രദേശിലും ആവർത്തിക്കാൻ പോകുന്നു. സമാജ്‌വാദി പാർട്ടിയിൽ നിന്ന് നിരവധി നേതാക്കൾ പാർട്ടി വിട്ട് യുപി സർക്കാരിൽ ചേർന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നു. അഖിലേഷ് യാദവിനെതിരെ സമാജ് വാദി എംപിമാർ അസ്വസ്ഥരാണ്. അവർക്ക് പാർട്ടിയിൽ അവരുടെ ഭാവി കാണാൻ കഴിയില്ല, അഖിലേഷ് യാദവ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെ കാണാൻ പോകുന്നുണ്ടെങ്കിലും അദ്ദേഹം ബിഎസ്പിയെയും മായാവതിയെയും ഒഴിവാക്കുന്നതാണ് സമാജ്‌വാദി നേതാക്കളെ ചൊടിപ്പിച്ചത്. മായാവതി ജി തയ്യാറാണെങ്കിൽ അവരുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ഞാൻ തയ്യാറാണ്, 2024ൽ തികച്ചും പുതിയൊരു മുന്നണിയെ നമുക്ക് കാണാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ബിഹാറിലും സമാനമായ സാഹചര്യം വികസിക്കുന്നുവെന്ന് ബിഹാർ ബിജെപി ഘടകം അവകാശപ്പെട്ടിരുന്നു. എൻസിപിയുടെ അതേ ഗതി തന്നെ ജെഡിയുവിനും നേരിടേണ്ടിവരുമെന്നായിരുന്നു. ബിജെപി എംപി സുശീൽ മോദിയുടെ പ്രതികരണം.
ഇന്നലെയാണ് മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിലൂടെ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎ മുന്നണിയിലെത്തിച്ചത്. പോയ പോക്കിൽ എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാറിന്റെ വലിയ വിശ്വസ്തനും പാര്‍ട്ടി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റുമായ പ്രഫുല്‍ പട്ടേലിനെയും അജിത്ത് പവാർ മറുചേരിയില്‍ എത്തിച്ചു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൂടെ എത്തിയ 9 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ 53 എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്. ഇതില്‍ 30 എംഎല്‍എമാരുടെ പിന്തുണ അജിതിനുണ്ടെന്നാണ് വിവരം.