ഉത്തർപ്രദേശിൽ വമ്പൻ ട്വിസ്റ്റ്. സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജ് മണ്ഡലത്തിൽ പാര്‍ട്ടി അദ്ധ്യക്ഷനായ അഖിലേഷ് യാദവ് മത്സരിക്കും .നാളെ ഉച്ചയോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് പാര്‍ട്ടി ഔദ്യോഗിക എക്‌സ് പ്ലാറ്റഫോമിലൂടെ അറിയിച്ചു.
കനൗജില്‍ നേരത്തെ അഖിലേഷിന്റെ ബന്ധുതന്നെയായ തേജ്പ്രതാപ് യാദവിനെ സ്ഥാനാര്‍ഥിയായി പാർട്ടി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അപ്രതീക്ഷിതമായി അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്. സമാജ്‌വാദി പാർട്ടിക്ക് ശക്തമായ വേരോട്ടമുള്ള കനൗജില്‍ കഴിഞ്ഞ തവണ അഖിലേഷിന്റെ ഭാര്യ ഡിമ്പിള്‍ യാദവിന് അടിപതറിയിരുന്നു. ബിജെപിയുടെ സുബ്രത് പതകാണ് ഡിമ്പിളിനെ പരാജയപ്പെടുത്തിയത്. 2019-ലെ തിരഞ്ഞെടുപ്പില്‍ അസംഗഢില്‍ നിന്നാണ് അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2022-ല്‍ നിയമസഭയിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം നടക്കുന്ന മെയ് 13-നാണ് കനൗജില്‍ വോട്ടെടുപ്പ്.