പാട്‌ന : സ്ത്രീകള്‍ വിദ്യാഭ്യാസംനേടുമ്പോള്‍ ജനസംഖ്യാനിരക്ക് കുറയുന്നുവെന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയുള്ള പരാമര്‍ശം വൻ വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ സ്ത്രീകളോട് അനാദരവ് കാട്ടിയിട്ടില്ലെന്നും തന്റെ വാക്കുകള്‍ അപകീര്‍ത്തികരമായിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നതായും നിതീഷ് കുമാർ പറഞ്ഞു.
ജനസംഖ്യ നിയന്ത്രിക്കുന്നതിന് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉണ്ടാകേണ്ടതിന്‌റെ പ്രാധ്യാന്യത്തെക്കുറിച്ച് സംസാരിക്കവെയായിരുന്നു നിതീഷ് കുമാറിന്റെ പരാമർശം. ഭര്‍ത്താക്കന്മാരാണ് ജനസംഖ്യ കൂടാനുള്ള കാരണമെന്നും ഇത് എങ്ങനെ നിയന്ത്രിക്കണമെന്ന് വിദ്യാഭ്യാസത്തിലൂടെ സ്ത്രീകള്‍ക്ക് മനസ്സിലാകുമെന്നുമാണ് നിതീഷ് പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ സമൂഹ മാദ്ധ്യമത്തിലടക്കം വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയടക്കം നിതീഷ് കുമാർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വന്നു. ദില്ലി വനിതാകമീഷന്‍ മേധാവി അദ്ധ്യക്ഷയും ബിഹാറിലെ ബിജെപി വനിത എംഎല്‍എമാരും സമാന ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.