ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികൾ കീഴടങ്ങണമെന്നും കോടതി നിർദേശിച്ചു. ഗുജറാത്ത് സർക്കാരാണ് ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്ന സുപ്രീം കോടതിയുടെ മുൻ ഉത്തരവ് കരസ്ഥമാക്കിയ കേസിലെ പ്രതികളിൽ ഒരാളുടെ നടപടിയേയും കോടതി രൂക്ഷമായി വിമർശിച്ചു. വസ്തുതകൾ മറച്ചുവെച്ചുകൊണ്ടും, കോടതിയെ കബിളിപ്പിച്ചു കൊണ്ടുമാണ് ഈ ഉത്തരവ് നേടിയതെന്നും കോടതി നിരീക്ഷിച്ചു. ഈ പശ്ചാത്തലത്തിൽ മുൻ ഉത്തരവും അതിന്റെ അടിസ്ഥാനത്തിൽ എടുത്ത തുടർ നടപടികളും റദ്ദാക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടു. ജയിലിന് പുറത്ത് കഴിഞ്ഞ് കൊണ്ട് ശിക്ഷാ ഇളവിനായി മഹാരാഷ്ട്ര സർക്കാരിന് പുതിയ അപേക്ഷ നൽകാൻ അനുവദിക്കണം എന്ന കുറ്റവാളികളുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട് .
സുപ്രീം കോടതിയിൽ ഭരണഘടനാ ബെഞ്ചുകളുടെ വിധി പ്രസ്താവം മാറ്റി നിർത്തിയാൽ മറ്റ് വിധികളുടെ പ്രസ്‌താവം ഹ്രസ്വമായിരിക്കും. ഭിന്നവിധികൾ ഉണ്ടെങ്കിൽ വിധി പ്രസ്താവം നീണ്ടു പോകാറുണ്ട്. വിധി ദൈർഘ്യമേറിയതാണെങ്കിൽ അതിന്റെ അവസാന ഭാഗം മാത്രമാകും ജഡ്ജിമാർ സാധാരണയായി കോടതിയിൽ വായിക്കാറ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജസ്റ്റിസ് ബി.വി. നാഗരത്ന ഇന്ന് 56 മിനുറ്റ് എടുത്താണ് വിധി പ്രസ്താവം പൂർത്തിയാക്കിയത്.

