ദില്ലി: ഇന്ത്യയുടെ ഇതിഹാസ സ്പിന്നറും മുൻ ക്യാപ്റ്റനുമായിരുന്ന ബിഷൻ സിംഗ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 1967 നും 1979 നും ഇടയിൽ ഇന്ത്യക്കായി 67 ടെസ്റ്റ് മാച്ചുകൾ കളിച്ച ബേദി 266 വിക്കറ്റുകൾ വീഴ്ത്തി. പത്ത് ഏകദിന മത്സരങ്ങളിൽ കളിച്ച താരം ഏഴ് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ് വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ഇന്ത്യൻ സ്പിൻ ബൗളിംഗ് ചരിത്രത്തിൽ വിപ്ലവം തീർത്ത താരമായിരുന്നു ബേദി. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 1975 ലെ ലോകകപ്പ് മത്സരത്തിൽ ഈസ്റ്റ് ആഫ്രിക്കയെ പരാജയപ്പെടുത്താൻ അദ്ദേഹത്തിന്റെ ബൗളിംഗിനായി.
1946 സെപ്തംബർ 25 ന് ഇന്ത്യയിലെ അമൃത്സറിലാണ് ജനനം. ഇടംകൈയ്യൻ ഓർത്തഡോക്‌സ് സ്പിന്നർ ആയി 1966-ൽ അന്താരാഷ്ട്ര ക്രിക്കറ്റ് യാത്ര ആരംഭിച്ചു. 1979 വരെ അദ്ദേഹം ഇന്ത്യയെ പ്രതിനിധീകരിച്ചു. 1971 ലെ ഇന്ത്യയുടെ ചരിത്രപരമായ വിജയത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായിരുന്നു.