ദില്ലി: യുപിയിൽ വീണ്ടും കാവിക്കൊടി പാറിക്കാൻ കരുക്കൾ നീക്കി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് യുപിയിലെത്തും (Amit Shah In UP). നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രചാരണത്തിനായി യുപിയിൽ എത്തുന്നത്. വീടുകൾ തോറുമുള്ള ക്യാമ്പയിനായിരിക്കും ഇന്ന് നടക്കുക. പടിഞ്ഞാറൻ യുപിയിലെ കൈരാന മണ്ഡലത്തിൽ ആണ് അമിത് ഷാ എത്തുക. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കിയ സാഹചര്യത്തിലാണ് വീട് വീടാന്തരം കയറിയുള്ള പ്രചാരണത്തിന് ഒരുങ്ങുന്നത്.
യുപിയിലെത്തുന്ന അമിത് ഷാ ഷാംലി, ഭാഗ്പത്,എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് മീററ്റിലെ പ്രമുഖ വ്യക്തിത്വങ്ങളുമായും അമിത്ഷാ ആശയവിനിമയം നടത്തും. അഞ്ചു സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായകമാണ് യുപി തെരഞ്ഞെടുപ്പ് .
ഇസ്ലാമിക ഭീഷണി കാരണം അനവധി ഹിന്ദു കുടുംബങ്ങൾ കൂട്ടപ്പലായനം ചെയ്ത കൈരാനയിൽ അമിത് ഷാ എത്തുമ്പോൾ അതിന് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. വീണ്ടും ബിജെപി തന്നെ അധികാരത്തിലേറണമെന്നാണ് ഇവിടുത്തെ നാട്ടുകാരുടേയും കച്ചവടക്കാരുടേയും പ്രധാന ആവശ്യം. സമാജ് വാദി പാർട്ടി വന്നാൽ തങ്ങൾ നാട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ഇവിടുത്തെ വ്യാപാരികൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.