ലക്നൗ: ന്യൂനപക്ഷ മുന്നേറ്റം പരീക്ഷിച്ചു തുടങ്ങിയ ബിജെപിയ്ക്ക് മികച്ച തുടക്കം. ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബിജെപി മുസ്‌ലിം സ്ഥാനാർഥികൾ. അടുത്തിടെ നടന്ന ഉത്തർപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ മുസ്‌ലിം മുന്നേറ്റം അനുകൂലമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. 5 നഗര പാലിക പരിഷത്ത് ചെയർമാൻ, 32 നഗര പഞ്ചായത്ത് ചെയർമാൻ, 80 മുൻസിപ്പൽ കോർപറേറ്റർ, എൻപിപിയിലേക്കും എൻപിയിലേക്കുമുള്ള 278 അംഗങ്ങളുമുൾപ്പെടെ 395 സീറ്റുകളിൽ മുസ്‌ലിം സ്ഥാനാർഥികളെയായിരുന്നു ബിജെപി നിർത്തിയത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്ക് പ്രകാരം ഇതിൽ 61 പേർ ജയിച്ചു.
തെരഞ്ഞെടുപ്പിൽ അഞ്ച് എൻപി ചെയർമാൻ സീറ്റുകളും രണ്ട് കോർപ്പറേറ്റർമാരും (ലഖ്‌നൗവിലും ഗോരഖ്പുരിലും) മുസ്‌ലിം ആധിപത്യമുള്ള 55 എൻപിപി – എൻപി സീറ്റുകളും ബിജെപി നേടി. സ്വതന്ത്രർ ആധിപത്യം പുലർത്തുന്ന എൻപി, എൻപിപി അംഗ സീറ്റുകളിലെ പാർട്ടിയുടെ വിജയശതമാനം യഥാക്രമം 25%, 19% എന്നിങ്ങനെയാണ്. 15% ആണ് ബിജെപി മുസ്‌ലിം സ്ഥാനാർഥികളുടെ വിജയശതമാനം. ഈ വിജയം ന്യൂനപക്ഷ മുന്നേറ്റം പരീക്ഷിച്ചു തുടങ്ങിയ പാർട്ടിക്ക് മികച്ച തുടക്കം നൽകുന്നുവെന്നാണു വിലയിരുത്തൽ.