ചരിത്ര വിജയം എന്ന് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയാണ്. അല്ലെങ്കിൽ പറയേണ്ടിവരും അത്രക്ക് അഭിമാനവും ആവേശവുമായ ഒരു വമ്പൻ വിജയമായിരുന്നു, ഗുജറത്തിൽ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ബിജെപിക്ക് ഉണ്ടായത് എന്നത് നമ്മളെല്ലാം അറിഞ്ഞു കഴിഞ്ഞു.182 അംഗ സഭയില്‍ 156 സീറ്റുകള്‍ നേടി റെക്കോര്‍ഡ് നേട്ടം കൈവരിച്ച ബിജെപി തുടര്‍ച്ചയായ ഏഴാം തവണയും വിജയിച്ചു.
ഏറെ ചർച്ചയായ തെരഞ്ഞെടുപ്പു നാൾവഴികൾക്ക് പിന്നാലെ ഫലം കൂടി പുറത്തുവന്നതോടെ ഭൂപേന്ദ്ര പട്ടേല്‍ തുടര്‍ച്ചയായ രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നാണ് ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ. മന്ത്രിസഭാ രൂപീകരണത്തിലും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കാനും പാർട്ടി തീരുമാനമുണ്ട്.
തെരെഞ്ഞെടുപ്പ് പ്രചാരണ സമയങ്ങളിൽ ബിജെപിക്കെതിരെ എതിർകക്ഷികൾ നിരവധി കുപ്രചാരങ്ങൾ നടത്തിയിട്ടും ഗുജറത്തിൽ ചരിത്ര വിജയം നേടിയ പാർട്ടിയുടെ ഗുജറാത്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്കുന്ന ഭൂപേന്ദ്ര പട്ടേലിന്റെ സത്യപ്രതിജ്ഞ മെഗാഷോ ആക്കാനുള്ള ഒരുക്കങ്ങളാണ് ബിജെപി നടത്തിയിരിക്കുന്നത്.
പാട്ടിദാര്‍ സമുദായത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവാണ് അദ്ദേഹം. 2021 സെപ്റ്റംബറില്‍ വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്തിന്റെ മുഖ്യമന്ത്രി പദവിലേക്കെത്തിയത് .രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അഹമ്മദാബാദ് ജില്ലയിലെ ഘട്‌ലോഡിയ മണ്ഡലത്തില്‍ 1.92 ലക്ഷം വോട്ടുകള്‍ നേടിയാണ് ഭൂപേന്ദ്ര പട്ടേല്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
59-കാരനായ ഭൂപേന്ദ്ര പട്ടേല്‍, കട്‌വ പട്ടീദാർ സമുദായാംഗമാണ്. സര്‍ദാര്‍ ധാം, വിശ്വ ഉമിയ ഫൗണ്ടേഷന്‍ എന്നീ പാട്ടീദാർ സംഘടനകളുടെ ട്രസ്റ്റി കൂടിയാണ്. നിര്‍ണായക രാഷ്ട്രീയശക്തിയുള്ളതാണ് പാട്ടീദാര്‍ സമുദായം. ഗുജറാത്തില്‍ ബിജെപിക്ക് തുടര്‍ച്ചയായ വിജയം നേടുന്നതിൽ ഈ സമുദായത്തിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഘട്‌ലോദിയ മണ്ഡലത്തെയാണ് ഭൂപേന്ദ്ര പട്ടേല്‍ പ്രതിനിധീകരിക്കുന്നത്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും ഘട്‌ലോദിയ മണ്ഡലത്തിലെ എംഎല്‍എയുമായിരുന്ന ആനന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനായിരുന്നു ഭൂപേന്ദ്ര പട്ടേല്‍. 2017-ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശശികാന്ത് പട്ടേലിനെയാണ് ഭൂപേന്ദ്ര പരാജയപ്പെടുത്തിയത്. എംഎല്‍എയായ ആദ്യ ടേമില്‍ത്തന്നെ ഗുജറാത്ത് മുഖ്യമന്ത്രിപദം ലഭിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹം.
സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയ ഭൂപേന്ദ്ര പട്ടേല്‍1999-2000 കാലത്ത് മേംനഗഗര്‍ മുന്‍സിപ്പാലിറ്റി അധ്യക്ഷനായിരുന്നു. 2008-10 വര്‍ഷങ്ങളില്‍ എ.എം.സി. സ്‌കൂള്‍ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു. 2010-15-ല്‍ തല്‍തേജ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു അദ്ദേഹം. രൂപാണിയുടെ സ്ഥാനമൊഴിയലിനു പിന്നാലെ പുതിയ മുഖ്യമന്ത്രിയായി പട്ടീദാര്‍ സമുദായാംഗത്തെ ബി.ജെ.പി. തെരഞ്ഞെടുക്കുമെന്ന് ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, പ്രഫുല്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ എന്നിവരുടെ പേരുകളും പറഞ്ഞുകേട്ടിരുന്നു. ഇത്തരം ഊഹാപോഹങ്ങളെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടായിരുന്നു ഭൂപേന്ദ്രയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തുള്ള പ്രഖ്യാപനം.