Wednesday, May 8, 2024
spot_img

ബാലഭാസ്‌കറിന്റെ മരണം: വാഹനം ഓടിച്ചത് അര്‍ജുനെന്ന് പ്രകാശ് തമ്പിയുടെ മൊഴി

കൊച്ചി: അപകടമുണ്ടായ ദിവസം വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുനെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്‌കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററുമായിരുന്ന പ്രകാശ് തമ്പിയുടെ മൊഴി. ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ അര്‍ജുന്‍ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞത്.

ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നും അര്‍ജുന്‍ പറഞ്ഞു. പിന്നീട് മൊഴി മാറ്റിയതെന്തിനാണെന്ന് അറിയില്ല. ഇക്കാര്യം ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം നല്‍കാന്‍ അര്‍ജുന്‍ തയ്യാറായില്ല. താന്‍ വിളിച്ചിട്ട് അര്‍ജുന്‍ ഫോണ്‍ എടുത്തിട്ടുമില്ല. മൂന്ന് മാസമായി അര്‍ജുനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കാക്കനാട് ജയിലില്‍ വച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴിയില്‍ അര്‍ജുന്‍ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ ഡിആര്‍ഐ കസ്റ്റഡിയിലാണ് പ്രകാശ് തമ്പി.അതേസമയം, ബാലഭാസ്‌കറിന് അപകടമുണ്ടാകുന്നതിന് മുമ്പ് ജ്യൂസ് കുടിക്കാന്‍ നിറുത്തിയ കൊല്ലത്തെ ജ്യൂസ് കടയിലെ ദൃശ്യങ്ങള്‍ താന്‍ പരിശോധിച്ചിരുന്നുവെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.

താനല്ല വാഹനം ഓടിച്ചതെന്ന് അര്‍ജുന്‍ മൊഴി മാറ്റിയതിനെ തുടര്‍ന്ന് ഇക്കാര്യം പരിശോധിക്കുന്നതിനാണ് ദൃശ്യങ്ങള്‍ കണ്ടത്. പക്ഷേ, ഇതില്‍ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല. ദൃശ്യങ്ങള്‍ താന്‍ കോപ്പി ചെയ്തില്ലെന്നും ഇയാള്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കി.

ബാലഭാസ്‌കറുമായി ഒന്ന് രണ്ട് തവണ താന്‍ ഗള്‍ഫ് പരിപാടിക്ക് പോയിരുന്നു. പ്രോഗ്രാം കഴിയുമ്പോള്‍ തനിക്കുള്ള പ്രതിഫലം ബാലഭാസ്‌കര്‍ തന്നെയാണ് തന്നിരുന്നത്. ഇതല്ലാതെ ബാലഭാസ്‌കറുമായി തനിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളുമില്ല.

ബാലഭാസ്‌കറും വിഷ്ണുവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാല്‍ തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Related Articles

Latest Articles