വയനാട് : കണ്ണൂർ ആറളം ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടതായി പോസ്റ്ററുകള്‍. ഇന്ന് രാവിലെയാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റ് നേതാവ് കവിത കൊല്ലപ്പെട്ടതായി പോസ്റ്ററില്‍ പറയുന്നു. നവംബർ 13 ന് രാവിലെ 10 മണിക്ക് നടന്ന ഏറ്റുമുട്ടലിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന. കവിത എന്ന ലക്ഷ്മിയാണ് കൊല്ലപ്പെട്ടതെന്നും ഇതിന് പകരം വീട്ടുമെന്നും ഭീകരർ പോസ്റ്ററിലൂടെ മുന്നറിയിപ്പ് നൽകുന്നു.
അയ്യങ്കുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോട് വനമേഖലയിലാണ് നവംബർ 13 മുതൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ വെടിവയ്പ്പും ഉണ്ടായി. നവംബർ 13ന് പുലർച്ചെ രണ്ടുമണിയോടെയാണ് ആദ്യ ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കുപ്പു ദേവരാജിന്റെ അനുസ്‌മരണ പരിപാടികളെ കുറിച്ച് ആലോചിക്കുന്നതിന് വേണ്ടി മാവോയിസ്റ്റുകളുടെ ഒരു സംഘം ഇവിടെ യോഗം ചേരുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തണ്ടർബോൾട്ട് സംഘം ഇവിടെയെത്തുന്നത്. തുടർന്ന് ക്യാമ്പ് വളഞ്ഞ തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തു. ശേഷം നടന്ന ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിന് പരിക്കേറ്റതായി അന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ്, ഒരാൾ മരിച്ചതായി മാവോയിസ്റ്റ് പോസ്റ്റർ പതിച്ചിരിക്കുന്നത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.