കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! | Chefchaouen
എവിടെ തിരിഞ്ഞാലും കാണുന്ന നീലനിറം കൊണ്ടുതന്നെ മൊറോക്കോയുടെ നീലമുത്ത് എന്നാണ് ഷെഫ്ഷൗവീൻ അറിയപ്പെടുന്നത്. നീലയും നീല അല്പം കൂടിയതോ കുറഞ്ഞതോ ആയ വകഭേദങ്ങളാണ് ഇവിടെ കാണുവാനുള്ളത്. റിഫ് പര്‍വ്വത നിരകളുടെ മടിത്തട്ടിനോട് ചേര്‍ന്നു കിടക്കുന്ന ഈ നാട് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതായിരിക്കുന്നതിനു പിന്നിലും നീലനിറം തന്നെയാണ്. മൊറൊക്കോയിലെ ഈ നഗരത്തിന് എങ്ങനെ നീല നിറം വന്നു എന്നതിനെക്കുറിച്ച് നിരവധി കഥകള്‍ ഇവിടെ പ്രചാരത്തിലുണ്ട്. സ്പെയിനില്‍ നിന്നും ഇവിടേക്ക് പലായനം ചെയ്തെത്തിയ ജൂതന്മാരാണ് ഇവിടെ നീലനിറം നല്കിയതെന്നാണ് ഒരു കഥ.
എന്നാല്‍ മറ്റു ചില കഥകള്‍ ജൂവ വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നതാണ്. ആകാശത്തെയും സ്വർഗത്തെയും ആത്മീയ ജീവിതത്തെയും പ്രതിനിധാനം ചെയ്യുന്ന നിറമായി ജൂതന്മാർ കരുതുന്നത് നീലനിറമാണ്. അതുകൊണ്ടാണ് ഈ നഗരത്തിനു ഇങ്ങനെ നീലനിറം വന്നതത്രെ. ഹിറ്റ്ലറിന്റെ മേധാവിത്വത്തില്‍ നിന്നു മോചിതരായപ്പോള്‍ അതിന്‍റെ ഓര്‍മ്മയ്ക്കായി നഗരത്തെ നീലപുതപ്പിച്ചതാണെന്നും കഥകളുണ്ട്.
മറ്റു ചില അഭിപ്രായങ്ങളനുസരിച്ച് ഈ പ്രദേശത്തെ കൊതുകിനെ തുരത്തുവാനാണത്രെ ഇങ്ങനെ നീലനിറം നല്കിയിരിക്കുന്നതെന്നാണ്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ലെങ്കിലും ഇത്തരത്തില്‍ കുറേ കഥകള്‍ ഈ നാടിനുണ്ട്. 1970 കളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തില്‍ നഗരത്തില്‍ മുഴുവനും നീലനിറം അടിക്കണം എന്ന നിയമവും ഇവിടെ വന്നിട്ടുണ്ടായിരുന്നു. പിന്നിലുള്ളത് എന്തു കഥയാണെങ്കിലും സഞ്ചാരികളുടെ സ്വര്‍ഗ്ഗം തന്നെയാണിതെന്ന് പറയാതെ വയ്യ.