ദില്ലി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രകോപനവുമായി ചൈനീസ് യുദ്ധ വിമാനങ്ങൾ. ജെ11 ഉള്‍പ്പടെയുള്ള ചൈനീസ് യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരം പറന്നുയരുകയാണ്.
കഴിഞ്ഞ മൂന്ന് നാല് ആഴ്ചകളായാണ് ചൈനീസ് വിമാനങ്ങള്‍ നിയന്ത്രണരേഖയ്ക്ക് സമീപം നിരന്തരമായി പറക്കുന്നത്. ഇന്ത്യന്‍ പ്രതിരോധസംവിധാനത്തെ ഇതിലൂടെ പരിശോധിക്കുകയാണ് ഇവർ. പത്ത് കിലോമീറ്റര്‍ ഉള്‍പ്പെടുന്ന കോണ്‍ഫിഡന്‍സ് ബില്‍ഗിംഗ് മേജര്‍ ലൈന്‍ വ്യവസ്ഥകള്‍ ചൈനീസ് വിമാനങ്ങള്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജൂലായ് 17ന് ചുഷുല്‍ മോള്‍ഡോ അതിര്‍ത്തിയില്‍ പതിനാറാമത് ഇന്ത്യ- ചൈന കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഏറ്റവും ഒടുവിലായി പ്രകോപന നടപടികള്‍ ഉണ്ടായത്.
എന്നാൽ, തങ്ങളുടെ ഏറ്റവും വിപുലമായ യുദ്ധവിമാനങ്ങളായ റാഫാല്‍, മിഗ് 29, മിറാഷ് 2000 എന്നിവ പറത്തി ചൈനയുടെ പ്രകോപന നീക്കങ്ങൾക്ക് ഉടൻ തന്നെ ഇന്ത്യ മറുപടി നൽകിയിരുന്നു. 2020ല്‍ ചൈന അതിര്‍ത്തി വ്യവസ്ഥകള്‍ ലംഘിച്ചതിന് പിന്നാലെ ലഡാക്കില്‍ അടിസ്ഥാന സൈനിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പാശ്ചാത്യ മേഖലയിലെ നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുന്നതിനായി ഇരുപക്ഷവും ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു.