മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിനെ തുടർന്നുള്ള മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ ‘ബോയ്കോട്ട് മാൽദീവ്സ്’ കാമ്പയിൻ അതി ശക്തമാകുന്നതിനിടെ തന്‍റെ അമ്പതാം പിറന്നാളിന് സന്ദര്‍ശിച്ച മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ബീച്ചില്‍ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കര്‍.
വിദേശ ബീച്ചുകൾക്ക് പകരം പകരം ഭാരതത്തിലെ തദ്ദേശീയമായ ബീച്ചുകൾ പ്രോത്സാഹിപ്പിക്കാനും ഇവിടങ്ങളിലെ ടൂറിസം സാധ്യതകൾക്ക് പുതുജീവൻ ഏകാനും സമൂഹ മാദ്ധ്യമങ്ങളിൽ ശക്തമായ കാമ്പയിൻ നടക്കുന്നതിനിടെയാണ് സച്ചിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസം അക്ഷയ് കുമാറും സമാന പോസ്റ്റ് ഇട്ടിരുന്നു.
സിന്ധുദുർഗ് ഞങ്ങൾക്ക് വേണ്ടതും അതിലധികവും നല്‍കിയെന്നും അതിമനോഹരമായ സ്ഥലങ്ങള്‍ക്കൊപ്പം അതിശയകരമായ ആതിഥ്യ മര്യാദകളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്ക് മനോഹരമായ ഓര്‍മയായി ആ സന്ദര്‍ശനം മാറിയെന്നും വ്യക്തമാക്കിയ അദ്ദേഹം മനോഹരമായ തീരപ്രദേശങ്ങളും ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഭാരതമെന്നും സമൂഹ മാദ്ധ്യമമായ എക്സിൽ കുറിച്ചു.
‘സിന്ധുദുർഗിൽ എന്‍റെ 50ാം പിറന്നാള്‍ ആഘോഷിച്ചിട്ട് 250ല്‍ കൂടുതല്‍ ദിവസങ്ങളായിരിക്കുന്നു. തീരദേശ നഗരം ഞങ്ങൾക്ക് വേണ്ടതും അതിലധികവും നല്‍കി. അതിമനോഹരമായ സ്ഥലങ്ങള്‍ക്കൊപ്പം അതിശയകരമായ ആതിഥ്യ മര്യാദകളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്ക് മനോഹരമായ ഓര്‍മയായി ആ സന്ദര്‍ശനം. മനോഹരമായ തീരപ്രദേശങ്ങളും ദ്വീപുകളും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ ഇന്ത്യ. ‘അതിഥി ദേവോ ഭവ’ സന്ദേശവുമായി നമുക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. അതുവഴി ഒരുപാട് മനോഹമായ ഓര്‍മകള്‍ സൃഷ്ടിക്കാനും നമുക്കാവും’ -സച്ചിൻ എക്സിൽ കുറിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയുള്ള മാലദ്വീപ് മന്ത്രിയുടെ പരാമര്‍ശം വിവാദമായതിനു പിന്നാലെ മൂന്ന് മന്ത്രിമാരെ മാലിദ്വീപ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. മോശം പരാമര്‍ശം നടത്തിയ മറിയം ഷിയുന, അബ്ദുല്ല മഹ്സൂം മാജിദ്, ഉള്‍പ്പടെയുള്ള മന്ത്രിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മറിയം ഷിയുനയുടെ പ്രസ്താവന വ്യക്തിഗത അഭിപ്രായം മാത്രമാണെന്നും അത് സര്‍ക്കാര്‍ നയമല്ലെന്നും മാലദ്വീപ് ഭരണകൂടം ഔദ്യോഗിക വിശദീകരണം പുറത്തിറക്കി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ നടത്തുന്ന വിദ്വേഷപരാമർശങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും പ്രസ്താവനയിൽ മാലദ്വീപ് വ്യക്തമാക്കിയിരുന്നു.