കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ കൂമ്പാരത്തിൽ നിന്നുയരുന്ന തീയും പുകയും പൂർണമായി അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ശ്രമങ്ങള്‍ ഉർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ പിടിച്ചെടുത്തു. ജില്ലാ കലക്ടറുടെ ഉത്തരവിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടുദിവസം കൊണ്ട് പുക പൂർണമായും കെടുത്താനാകുമെന്നാണ് ജില്ലാ കളക്ടർ വ്യക്തമാക്കുന്നത്.
എന്നാൽ തീപിടിത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. പരിഹാര നിർദേശങ്ങൾ അറിയിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഹെെക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും . കേസിൽ ഇന്ന് ജില്ലാ കളക്ടർ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.