Friday, May 17, 2024
spot_img

ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ യുവാക്കളുടെ പരാക്രമം; ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച നാലുപേർ അറസ്റ്റിൽ

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം മാടപ്പള്ളി പത്തിച്ചിറ കോളനി പെരുമ്പനച്ചി തപാലതിര്‍ത്തിയില്‍ പാണാട്ടിൽ വീട്ടിൽ ബിപിൻ(23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20), കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അഖിൽ ബാബു (24), കാവുംഭാഗം പെരുംതുരുത്തി താഴ്ചത്തറയിൽ അജു പോൾ (22) എന്നിവരാണ് അറസ്റ്റിലായത്.

അജു പോളിന്റെ ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിന് ചെങ്ങന്നൂർ പൂമല ചെട്ടിയാമോടിയിലെത്തിയതാണ് സംഘം. മരണവീട്ടിൽ ബിപിനും ജോൺസണും തമ്മിൽ അടിപിടിയുണ്ടായി. പരി ക്കേറ്റതിനെ തുടർന്ന് ബുധനാഴ്ച രാത്രി എട്ടരയോടെ ചികിത്സ തേടി ആശുപത്രിയിലെത്തി. ബൈക്കിൽ നിന്നു വീണു പരിക്കേറ്റെന്നാണ് ആശുപത്രി ജീവനക്കാരോടു പറഞ്ഞത്. അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ.സിമൽ തോമസ് കോശി പ്രതികളുടെ ശരീരത്തിലെ പരിക്കുകൾ പരിശോധിക്കുന്നതിനിടെ വിവരം പോലീസിൽ അറിയിക്കരുതെന്ന് പ്രതികൾ ആവശ്യപ്പെട്ടു. പിന്നീട് തർക്കത്തെതുടർന്ന് ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്നു സെക്യൂരിറ്റി ജീവനക്കാരും പോലീസ് എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകളും അത്യാഹിത വിഭാഗത്തിലെത്തി. പോലീസിലും വിവരം അറിയിച്ചു. ഇതോടെ പ്രതികൾ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും മറ്റ് ജീവനക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും അസഭ്യം പറയാൻ തുടങ്ങി. ഇതിനിടെ ബിപിൻ ആശുപത്രിയിലെ കത്രികയെടുത്ത് ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും നേർക്കു വീശി.

വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്നു കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രവർത്തകർക്കും ചികിത്സാ സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരവും ആശുപത്രി ജീവനക്കാർക്കെതിരെ വധശ്രമം നടത്തിയതിനും അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

Related Articles

Latest Articles