ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് രോഗവിവരം പരസ്യപ്പെടുത്തിയത്. അഭ്യൂഹങ്ങൾ ഒഴിവാക്കാനായി രാജാവിന്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
എന്നാൽ എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമാക്കിയിട്ടില്ല. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. 2022 സെപ്റ്റംബർ 8ന് എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് 75കാരനായ ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റത്.
അതേസമയം, പ്രോസ്റ്റേറ്റ് കാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി. ചാൾസ് പൊതുപരിപാടികൾ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. രാജാവ് എന്ന പദവിയിൽ അദ്ദേഹം തുടരുമെന്ന് കൊട്ടാരം അറിയിച്ചു. മക്കളായ വില്യം, ഹാരി എന്നിവരെ ചാൾസ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയിൽ കഴിയുന്ന ഹാരി ഉടൻ നാട്ടിലേക്ക് തിരിക്കും. രോഗം എത്രയും വേഗം ഭേദമാകട്ടെ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആശംസിച്ചു.