Friday, May 3, 2024
spot_img

ഇന്ത്യയിലെ 18 കോടി മുസ്‍ലിങ്ങളുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അവരുടെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും പൗരത്വ നിയമ ഭേദഗതിയിലില്ല !കുപ്രചരണങ്ങൾ പൊളിച്ച് കേന്ദ്രസർക്കാർ വിശദീകരണം

ദില്ലി : കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പൗരത്വനിയമ ഭേദഗതിയിലെ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. പൗരത്വനിയമ ഭേദഗതി മുസ്‌ലിം വിരുദ്ധ നിയമാണ് എന്ന തരത്തില്‍ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ നിയമഭേദഗതിയെ വിവാദമാക്കാൻ ശ്രമം നടത്തിയിരുന്നു. ഇത്തരം കുപ്രചരണങ്ങളെ പൊളിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ 18 കോടി മുസ്‍ലിങ്ങളുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും അവരുടെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും പൗരത്വ നിയമ ഭേദഗതിയിലില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.സിഎഎയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ചോദ്യോത്തര രൂപത്തിലാണ് വിശദീകരണം നൽകിയിരിക്കുന്നത്.

∙ ഇന്ത്യയിൽ ജീവിക്കുന്ന മുസ്‍ലിങ്ങളെ ഇത് എങ്ങനെ ബാധിക്കും?

നിലവിൽ ഇന്ത്യയിൽ ജീവിക്കുന്ന 18 കോടി മുസ്‍ലിങ്ങളുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അവരുടെ ഇന്ത്യൻ പൗരത്വത്തെ ബാധിക്കുന്ന യാതൊന്നും ഇതിലില്ല. ഇന്ത്യയിലെ മുസ്‍ലിങ്ങൾക്ക് ഹിന്ദുക്കൾക്കു തുല്യമായുള്ള എല്ലാ അവകാശങ്ങളും അതേപടി തുടരും. സിഎഎ നടപ്പാക്കുന്നതിന്റെ പേരിൽ ഒരു ഇന്ത്യൻ പൗരനോടു പോലും അവരുടെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകില്ല.

∙ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുസ്‍ലിങ്ങളെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുന്നതിനുള്ള നീക്കമുണ്ടോ?

കുടിയേറ്റക്കാരെ ഈ രാജ്യങ്ങളിലേക്ക് തിരികെ അയയ്ക്കാമെന്ന് മൂന്നു രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് കരാറില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടിയുമായി സിഎഎയ്ക്ക് യാതൊരു ബന്ധവുമില്ല. അതുകൊണ്ടുതന്നെ, സിഎഎ മുസ്‍ലിം ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്ന ഒരു വിഭാഗം മുസ്‍ലിങ്ങളുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ല.

∙ ആരാണ് അനധികൃത കുടിയേറ്റക്കാർ?

1955ലെ പൗരത്വ നിയമത്തിലേതുപോലെ, നിയമസാധുതയുള്ള രേഖകൾ കൂടാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന വിദേശികളാണ് സിഎഎ പ്രകാരവും അനധികൃത കുടിയേറ്റക്കാർ.

∙ സിഎഎ ഇസ്‍ലാമിന്റെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കും?

മേൽപ്പറഞ്ഞ മൂന്നു രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും നിമിത്തം ലോകമെമ്പാടും ഇസ്‌‍ലാമിന്റെ പ്രതിച്ഛായ മോശമാകുന്ന സാഹചര്യമുണ്ടായി. അതേസമയം, സമാധാനത്തിന്റെ മതമായ ഇസ്‍ലാം ഒരിക്കലും മതാടിസ്ഥാനത്തിലുള്ള അക്രമങ്ങളെയോ വിദ്വേഷത്തെയോ പീഡനത്തെയോ പ്രോത്സാഹിപ്പിക്കുന്നില്ല. സിഎഎ എന്നത് പീഡിതരോട് കാരുണ്യം കാണിക്കുന്നതിനുള്ള ഉപാധിയാണ്. മാത്രമല്ല, ഇത്തരം പീഡനങ്ങളുടെ പേരിൽ ലോകത്തിനു മുന്നിൽ ഇസ്‍ലാമിന്റെ പ്രതിച്ഛായ മോശമാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.

∙ മുസ്‍ലിങ്ങളെ ഇന്ത്യൻ പൗരത്വം തേടുന്നതിൽനിന്നും സിഎഎ വിലക്കുന്നുണ്ടോ?

ഇല്ല. ഇന്ത്യൻ പൗര നിയമത്തിന്റെ സെക്‌ഷൻ 6 പ്രകാരം, ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള മുസ്‍ലിങ്ങൾക്കും ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാനുള്ള അവകാശത്തെ സിഎഎ ഹനിക്കുന്നില്ല.

∙ എന്തുകൊണ്ട് സിഎഎ അനിവാര്യമാകുന്നു?

ഈ മൂന്നു രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് സന്തോഷപൂർണവും സമ്പൽസമൃദ്ധവുമായ ഭാവിക്കായി ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് ഇന്ത്യയുടെ സാംസ്കാരിക തനിമയനുസരിച്ച് അവസരം ഉറപ്പുവരുത്തുകയാണ് സിഎഎ ചെയ്യുന്നത്.

∙ സമാനമായ ലക്ഷ്യങ്ങളോടെ കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ള മറ്റ് നടപടികൾ എന്തൊക്കെയാണ്?

2016ൽ ഈ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യയിൽ തുടരുന്നതിന് ദീർഘകാല വീസകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.

∙ വിദേശരാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം കുടിയേറ്റക്കാർക്ക് ഏതെങ്കിലും വിധത്തിൽ നിയന്ത്രണം ഉണ്ടാകുമോ?

സ്വാഭാവിക നിയമങ്ങളെ സിഎഎ ഒരു വിധത്തിലും ബാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ഏതു വിദേശരാജ്യത്തു നിന്നുമുള്ള മുസ്‌ലിം കുടിയേറ്റക്കാർക്കും നിലവിലെ നിയമങ്ങൾ അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഈ മൂന്നു രാജ്യങ്ങളിലും സ്വന്തം ശൈലിയിലുള്ള ആചാരങ്ങൾ പാലിക്കുന്നതിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന മുസ്‍ലിം മതവിഭാഗത്തിൽപ്പെട്ടവർക്കും ഇപ്പോഴത്തെ നിയമങ്ങൾ അനുസരിച്ചുതന്നെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം.

Related Articles

Latest Articles