കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കേസിൽ പോലീസ് നോട്ടീസ്. ഇന്ന് രാവിലെ പത്തിന് എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം. മഹാരാജാസ് കോളേജ് മാർക് ലിസ്റ്റ് വിവാദത്തിൽ കഴിഞ്ഞ ആറിന് സംപ്രേഷണം ചെയ്ത തൽസമയ റിപ്പോർട്ടിങ്ങിന്‍റെ പകർപ്പും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യയുടെ വ്യാജരേഖാക്കേസ് റിപ്പോർട്ട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാർക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു ആരോപണമുന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കേസ്. വാർത്താ റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെ കളളക്കേസിൽ കുടുക്കിയ സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണിത്.
മാർക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തൻ്റെ മാർക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് കരുതിയതെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കഴിഞ്ഞ ദിവസവും ആവർത്തിച്ചു. മാദ്ധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആർഷോയുടെ പ്രതികരണം.