പ്രശസ്ത ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക്. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. രണ്ട് താരങ്ങളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചു.
അഭിനേതാക്കൾക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ഈ താരങ്ങള്‍ ഉണ്ടാക്കിയതു സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന പ്രതിനിധികൾ വ്യക്തമാക്കി.
രാസലഹരി ഉപയോഗിക്കുന്ന ഒരുപാട് പേര്‍ സിനിമയിലുണ്ടെന്നും ഇതിന് കടിഞ്ഞാണിടണമെന്നും നിര്‍മാതാവ് രഞ്ജിത്ത് ആവശ്യപ്പെട്ടു . ഇവരുടെ പേരുകള്‍ സര്‍ക്കാരിന് നൽകുമെന്നും അദ്ദേഹം അറിയിച്ചു. സിനിമ ഇൻഡസ്ട്രി നന്നാകാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
അതെ സമയം ശ്രീനാഥ് ഭാസിയെയും ഷെയ്ൻ നിഗത്തിനെയും വിലക്കാൻ കാരണം ലഹരി ഉപയോഗമല്ലെന്നും തെറ്റിദ്ധാരണകൾ പരത്തരുതെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി
‘സിനിമ പകുതിയാകുമ്പോൾ തന്റെ പ്രാധാന്യം കുറഞ്ഞോ എന്നാണ് ഷെയ്ൻ നിഗമിന് സംശയം, എഡിറ്റ് കാണാൻ ആവശ്യപ്പെടുന്നു. ഒരു സിനിമ സംഘടനകൾക്കും സഹിക്കാൻ പറ്റാത്ത കാര്യങ്ങളാണ് ഷെയ്ൻ ചെയ്യുന്നത്. ശ്രീനാഥ് ഭാസി ഏതൊക്കെ പടത്തിലാണ് അഭിനയിക്കുന്നതെന്നും ആർക്കൊക്കെയാണ് ഒപ്പിട്ട് നൽകുന്നതെന്നും അദ്ദേഹത്തിന് പോലും അറിയില്ല’, രഞ്ജിത്ത് പറഞ്ഞു.