ദില്ലി: ആരോഗ്യമേഖലയുടെ വികസനം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 64,180 കോടി രൂപയുടെ ഈ പദ്ധതി രാജ്യത്തുടനീളമുള്ള ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉതകും വിധത്തിൽ വിഭാവനം ചെയ്തതാണ് . രാജ്യത്തെ എല്ലാ ജില്ലകളിലും 3382 ബ്ലോക്ക് പഞ്ചായത്തുകളിലും ലാബുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
2021–22 സാമ്പത്തിക വർഷത്തെ ബജറ്റിലാണു പദ്ധതി പ്രഖ്യാപനം നടന്നത്. ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ ആരോഗ്യ മിഷന്‍ പദ്ധതിക്ക് പുറമെയാണ് ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് യോജന നടപ്പാക്കുന്നതെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പബ്ലിക് ലാബുകളെ ബന്ധിപ്പിക്കുന്ന പോര്‍ട്ടല്‍ തയ്യാറാക്കും. 32 വിമാനത്താവളങ്ങള്‍, 11 തുറമുഖങ്ങള്‍, 7 അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലായി പുതിയ 17 ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കും. നിലവിലുള്ള 33 ആരോഗ്യ കേന്ദ്രങ്ങള്‍ വിപുലീകരിക്കും. കൂടാതെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പദ്ധതിയില്‍ വിശദീകരിക്കുന്നു.