ദില്ലി: യാത്രക്കാരുടെ സുരക്ഷക്ക് പ്രാധാന്യം നൽകി, 2023 ഒക്ടോബർ മുതൽ പാസഞ്ചർ വാഹനങ്ങളിൽ കുറഞ്ഞത് ആറ് എയർബാഗുകൾ നിര്ബന്ധമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. മോട്ടോർ വാഹനങ്ങളുടെ വിലയും വേരിയന്റും പരിഗണിക്കാതെ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
‘ഓട്ടോ വ്യവസായം നേരിടുന്ന ആഗോള വിതരണ ശൃംഖലയുടെ പരിമിതികളും മാക്രോ ഇക്കണോമിക് സാഹചര്യത്തിൽ അതിന്റെ സ്വാധീനവും കണക്കിലെടുത്ത്, 2023 ഒക്ടോബർ 01 മുതൽ പാസഞ്ചർ കാറുകളിൽ (എം-1 കാറ്റഗറി) കുറഞ്ഞത് 6 എയർബാഗുകൾ നിർബന്ധമാക്കുന്ന നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ചു,’ നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു.
നേരത്തെ, ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ അപകട മരണത്തെ തുടർന്ന്, സെപ്റ്റംബറിൽ കാറിലെ എല്ലാ യാത്രക്കാർക്കും സർക്കാർ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായിരുന്നു.