ദില്ലി: സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് (Govt Employees) കേന്ദ്രസർക്കാർ നിർദേശം. വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗ്ഗരേഖ.
നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്‍റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസ് വഴി മാത്രമാണ്, ജോലി സമയത്ത് ജോലി സംബന്ധമായ പ്രധാന രേഖകള്‍ കൈമാറാന്‍ പാടുള്ളൂ. എല്ലാ മന്ത്രിമാരും അവരുടെ ഓഫീസുകളും ഇപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മാറ്റാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാനും മാര്‍ഗനിര്‍ദേശം പറയുന്നു. വര്‍ക്ക് ഫ്രം ഹോം ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ പൂര്‍ണ്ണമായും ഇ- ഓഫീസ് അപ്ലിക്കേഷന്‍ വഴി മാത്രമേ ആശയ വിനിമയം നടത്താന്‍ പാടുള്ളൂവെന്നാണ് മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നത്.
സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച് പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന മീറ്റിംഗുകളിൽ സിരി, അലക്‌സ തുടങ്ങിയ ഡിജിറ്റൽ അസിസ്റ്റന്റുകളെ അവരുടെ സ്മാർട്ട്‌ഫോണുകളിലും സ്മാർട്ട് വാച്ചുകളിലും സ്വിച്ച് ഓഫ് ചെയ്യാൻ എല്ലാ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.