ശ്രീഹരിക്കോട്ട: ഇന്ത്യയ്ക്ക് അഭിമാന നിമിഷം. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ രണ്ട് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തിലെ രണ്ടാം വിക്ഷേപണ തറയില്‍ നിന്ന് ഉച്ചക്ക് 2.43നാണ് ചന്ദ്രയാന്‍-രണ്ട് കുതിച്ച് ഉയര്‍ന്നത്.ജൂലൈ15നായിരുന്നു ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. റോക്കറ്റിന്റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നായിരുന്നു വിക്ഷേപണം മാറ്റിയിരുന്നു.
ചാന്ദ്രദിവസത്തിന്റെ ആരംഭം കണക്കാക്കിയാണ് 15ന് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പേടകത്തിന്റെ വേഗവും ഭ്രമണപഥയാത്രയും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനു തന്നെ ചന്ദ്രനില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ ഇപ്പോള്‍. വിക്ഷേപണ ശേഷം ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നു പുറത്തെത്തി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കെത്താന്‍ വേണ്ടത് 22 ദിവസമാണ്. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 28 ദിവസത്തെ സമയക്രമം വെട്ടിക്കുറയ്ക്കാനാണു ശ്രമം. 53 ദിവസം കണക്കാക്കിയിരുന്ന യാത്ര 47 ദിവസമായി ചുരുക്കും. 47 ദിവസം കൊണ്ട് 3,844 ലക്ഷം കിലോമീറ്ററാണ് ചന്ദ്രയാന്‍ 2 സഞ്ചരിക്കുക.
ബാഹുബലി എന്ന ഓമനപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് 3 എന്ന റോക്കറ്റിലേറി, ആരും കടന്നു ചെല്ലാത്ത ചന്ദ്രനിലെ ഇരുണ്ട ഭാഗമായ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ഈ യാത്ര. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്റര്‍, പര്യവേക്ഷണം നടത്തുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍ എന്നിവയാണ് 3850 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ രണ്ടിലുള്ളത്.
സെപ്റ്റംബര്‍ ആറിന് ഉപഗ്രഹത്തെ ചന്ദ്രനിലിറക്കാനാണ് ഇസ്രോയുടെ പദ്ധതി. റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കാനുള്ള അവസാന 15 മിനിറ്റാണ് ഏറെ നിര്‍ണായകം. ഭുവനേശ്വറിലെ സര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ടൂണ്‍ഡ റൂം ആന്‍ഡ് ട്രെയിനിംഗ് സെന്ററില്‍ (സിടിടിസി ) ആണ് ഉപഗ്രഹത്തിന്റെ നിര്‍മിതികള്‍ രൂപപ്പെടുത്തിയത്.
പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന റോവര്‍ അഥവാ പ്രഗ്യാന്‍, ക്രയോജനിക് എന്‍ജിനിലെ ഫ്യൂവല്‍ ഇഞ്ചക്ഷനുവേണ്ടിയുള്ള 22 തരം വാല്‍വുകള്‍, വിക്ഷേപണവേളയില്‍ ഇന്ധനം കത്തുന്നതിനു സഹായകമായ സാമഗ്രികള്‍ എന്നി വ കൂടാതെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓര്‍ബിറ്ററിലെ ഏഴു തലത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും ഇവിടെയാണു നിര്‍വഹിച്ചത്. വിക്ഷേപണത്തിലൂടെ ചരിത്രനേട്ടാണ് ഇന്ത്യ കൈവരിച്ചത്.