തിരുവനന്തപുരം: തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ്, തലസ്ഥാനനഗരിയുടെ പുരോഗതിക്കുള്ള ആദ്യപടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ ജനങ്ങൾക്ക് വികസനമാണ് ആവശ്യം. എന്നാൽ കോൺഗ്രസും കമ്യൂണിസ്റ്റും മറ്റ് വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പത്രിക സമർപ്പണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിരുവനന്തപുരത്തിന്റെ പുരോഗതിക്കായി ഞാൻ പരിശ്രമിക്കും. അതിന് മുന്നോടിയായിട്ടാണ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ജനങ്ങളുടെ അനുഗ്രവും പിന്തുണയും എന്നോടൊപ്പമുണ്ടാകണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എന്നോടൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കരും ടിപി ശ്രീനിവാസൻ സാറും കൂടെയുണ്ടായിരുന്നു. അവരുടെ പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നുവെന്ന്’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഒരു മാറ്റം അനിവാര്യമാണ്. തലസ്ഥാനനഗരത്തിന് മാറ്റം കൊണ്ടുവരുവാൻ എനിക്ക് താല്പര്യം ഉണ്ട്. അതിനുള്ള കഴിവും എനിക്കുണ്ട്. ത്രികോണ മത്സരമാണ് തിരുവനന്തപുരം മണ്ഡലത്തിൽ നടക്കുന്നത്. കോൺഗ്രസിനും കമ്യൂണിസ്റ്റിനും പുരോഗതിയെക്കുറിച്ചും വികസനത്തെക്കുറിച്ചുമൊന്നും പറയാനില്ല. അവർ ആദ്യ ദിവസം മുതൽ ഇന്നുവരെയും വികസനത്തെക്കുറിച്ച് സംസാരിക്കാതെ മറ്റുവിഷയങ്ങൾക്ക് പ്രാധാന്യം നൽകുകയാണ് ചെയ്യുന്നത്. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിലെ ഇന്ത്യയുടെ വികസനത്തെക്കുറിച്ചാണ് പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.