തിരുവനന്തപുരം: ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ പുറത്തുവന്നിട്ടും സർക്കാർ പ്രതികരിക്കാത്തതിനെകുറിച്ച് ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. എല്‍.ഡി എഫ് കണ്‍വീനറും സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇ.പി. ജയരാജൻ. ഒന്നാം പിണറായി സർക്കാരിൽ പിണറായിക്ക് ശേഷം ഇ.പിയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും മൗനം പാലിക്കുകയാണ് പാർട്ടിയും സർക്കാക്കാരും. . പരാതി തേച്ചു മായ്ച്ച് കളയാനാണ് ഉദ്ദേശ്യമെങ്കിൽ അതിന് വലിയ വില നൽകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.
ഒന്നാം പിണറായി സർക്കാരിൻ്റെ അഴിമതികൾ എല്ലാം മുഖ്യമന്ത്രിയും അന്ന് മന്ത്രിയായിരുന്ന ഇ.പിയും അറിഞ്ഞുകൊണ്ടു നടന്നതാണെന്നും അതിനാലാണ് ഇ.പിക്കെതിരെ കടുത്ത ആരോപണം ഉയർന്നിട്ടും പിണറായി പ്രതികരിക്കാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി. ആരോപണം സംബന്ധിച്ച വസ്തുതകൾ തുറന്നുപറയാതെ മുഖ്യമന്ത്രിക്ക് അധികനാൾ മുന്നോട്ടു പോകാനാവില്ലെന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.