ദില്ലി: സുപ്രീംകോടതിയുടെ നാല്പത്തിയൊമ്പതാമത് ചീഫ് ജസ്റ്റീസായി ജസ്റ്റിസ് യു.യു.ലളിതിന്റെ പേര് ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ. കേന്ദ്ര സർക്കാരിനാണ് ജസ്റ്റിസ് യു.യു.ലളിതിനെ തന്റെ പിൻഗാമിയാക്കാമെന്ന ശുപാർശ ചീഫ് ജസ്റ്റീസ് കൈമാറിയത്. ഈ മാസം 26-നാണ് ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിരമിക്കുന്നത്. ചീഫ് ജസ്റ്റീസ് നിയമനത്തിനായി പിന്തുടരുന്ന കീഴ്വഴക്കമായ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്വര്‍ പ്രകാരം അടുത്ത ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യേണ്ടത് നിലവിലുള്ള ചീഫ് ജസ്റ്റീസാണ്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസ് എൻ.വി.രമണയോട് നിർദേശം ചോദിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എന്‍.വി.രമണ വിരമിച്ചാല്‍ സുപ്രീംകോടതിയിൽ സീനിയോറിറ്റിയില്‍ രണ്ടാം സ്ഥാനത്തുള്ളത് ജഡ്ജി ജസ്റ്റിസ് യു.യു. ലളിതാണ്. 2022 നവംബര്‍ 8 വരെ ജസ്റ്റിസ് യു.യു.ലളിതിന് കാലാവധിയുണ്ട്. നിയമിക്കപ്പെട്ടാൽ മൂന്ന് മാസം അദ്ദേഹത്തിന് ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാനാകും. നിയമിക്കപ്പെട്ടാൽ, സുപ്രീംകോടതി ജഡ്ജിയായി ബാറില്‍ നിന്ന് നേരിട്ട് നിയമിതനാകുന്ന രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും യു.യു .ലളിത്. ജസ്റ്റിസ് എസ്.എം.സിക്രിയാണ് ഇതിന് മുമ്പ് ഇത്തരത്തില്‍ ചീഫ് ജസ്റ്റിസ് ആയിട്ടുള്ളത്. 1957 ല്‍ ജനിച്ച ജസ്റ്റിസ് ലളിത് 1983ല്‍ ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി എന്റോള്‍ ചെയ്തത്. 2014ൽ ആണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. ഇതിനു മുമ്പ് 2 ജി സ്പെക്ട്രം കേസിൽ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി യു.യു.ലളിത് ഹാജരായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഓഗസ്റ്റ് 27-ന് പുതിയ ചീഫ് ജസ്റ്റിസായി യു.യു ലളിത് സത്യപ്രതിജ്ഞ ചെയ്യും. നവംബര്‍ 5-ന് അദ്ദേഹം വിരമിക്കും. വളരെ കുറഞ്ഞ കാലയളവില്‍ മാത്രമാവും രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹം ഉണ്ടാകുക.