കണ്ണൂർ : കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടി ആശുപത്രി വിട്ടു.കുട്ടിയെയും അമ്മയെയും തലശേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റി.അതിനിടെ പ്രതി മുഹമ്മദ് ഷിഹാദിനെ തലശ്ശേരി കോടതി ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചു.
അതേസമയം സംഭവത്തിൽ പോലീസിന് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോൾട്ട്. തലശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്ന് കാണിച്ചുള്ള അന്വേഷണ റിപ്പോർട്ട് കണ്ണൂർ റൂറൽ എസ്പി പി ബി രാജീവ് എഡിജിപിക്ക് നൽകി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ചിട്ടും സ്റ്റേഷനിലുണ്ടായിരുന്ന എസ് എച്ച് ഒ നടപടിയൊന്നും എടുക്കാതെ വിട്ടയച്ചു എന്നതാണ് പ്രധാന വീഴ്ചയായി റിപ്പോർട്ടിലുള്ളത്.
എസ് എച്ച് ഒ അടക്കം സ്റ്റേഷനിലെ നാല് പോലീസുദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് വീഴ്ച പറ്റിയെന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മർദ്ദനമേറ്റ സ്ഥലത്ത് പോലീസുദ്യോഗസ്ഥർ പോയെങ്കിലും സംഭവത്തിൻ്റെ ഗൗരവം മനസിലാക്കി ഇടപെടുകയോ മേലുദ്യോഗസ്ഥരെ അറിയിക്കുകയോ ചെയ്യാതിരുന്നതും വീഴ്ചയാണ്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പോലീസുകാർക്കെതിരെ നടപടി വരാനാണ് സാധ്യത.