ദില്ലി: ഇന്ത്യ പിടിച്ചെടുക്കുമെന്ന് ഭയന്ന് പാക് അധീന കാശ്മീരില്‍ ചൈന ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഷര്‍ദ്ദ മേഖലയിലാണ് പാക് സൈന്യത്തിനായി ചൈന ഭൂഗര്‍ഭ ബങ്കര്‍ നിർമ്മിക്കുന്നത്.
നീലം താഴ്വരയ്ക്ക് സമീപത്തുളള കേല്‍ പ്രദേശത്തെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ചൈനീസ് എൻജിനീയർമാർ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. ഇതിനോടൊപ്പം, തന്നെ സിന്ധ് മേഖലയിലും ബലൂചിസ്ഥാനിലും ചൈന നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നുണ്ട്.
സാമ്പത്തിക ഇടനാഴിക്ക് പുറമെ ഇപ്പോള്‍ പ്രതിരോധ മേഖലയിലേയും ചൈന-പാക് ബന്ധം കാണാവുന്നതാണ്. എന്നാൽ, നിലവില്‍ ചൈനയുടെ യഥാര്‍ത്ഥ ലക്ഷ്യം ഇപ്പോൾ വ്യക്തമല്ല. എന്നിരുന്നാലും ഇന്ത്യയുടെ ഭാഗത്തു നിന്നൊരു നീക്കമുണ്ടായാല്‍ പാക് സൈന്യത്തെ സഹായിക്കാനാവാം ഇത്തരത്തിലൊരു നീക്കമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ചൈനയും പാകിസ്ഥാനും തമ്മിലുളള സാമ്പത്തിക ഇടനാഴി വേണ്ടവണ്ണം ഫലം കാണാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താല്‍ ഭൂമി നഷ്ടപ്പെടുന്നതിലുളള പ്രദേശവാസികളുടെ വിയോജിപ്പുകൂടി കണക്കലെടുത്താണ് ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തെ ഇന്ത്യ നിരീക്ഷിച്ചു വരുന്നത്. ഇവിടെയുള്ള ജനങ്ങള്‍ ഇന്ത്യയ്ക്കാണ് പിന്തുണ നല്‍കുന്നത്.