തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ സി ഐ ടി യു നേതാവ് അനിൽ മണക്കാടിന് കുരുക്ക് മുറുകുന്നു. ഇയാളുടെ പേരിൽ മറ്റൊരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. ആറ്റിപ്ര സ്വദേശിയിൽ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. അനിൽ മണക്കാട് പ്രധാന ഇടനിലക്കാരൻ എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. അനിൽ മണക്കാടും സിപിഎം പ്രാദേശിക നേതാക്കൾ അടങ്ങിയ സംഘവുമാണ് ഈ ജോലി തട്ടിപ്പിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തുന്നത്. എന്നാൽ ഉന്നത ഇടതുപക്ഷ ട്രേഡ് യൂണിയൻ നേതാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനും പോലീസ് ഭയക്കുകയാണ് എന്ന് ആരോപണമുണ്ട്. കാരണം നിരവിധി പരാതികൾ ലഭിച്ചിട്ടും എഫ് ഐ ആർ അടക്കം രജിസ്റ്റർ ചെയ്തിട്ടും അനിലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അനിൽ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
അതേസമയം പോലീസ് ഇന്നലെയും ടൈറ്റാനിയം ആസ്ഥാനത്ത് പരിശോധന നടത്തി. നിരവധി ഫയലുകൾ പിടിച്ചെടുത്തിട്ടുണ്ട്. കാരണം കൂടുതൽ പരാതികൾ എത്തിയതോടെ കേസ് കൂടുതൽ വ്യാപ്‌തി കൈവരിക്കുകയാണ്. ലക്ഷങ്ങളുടെ കണക്കിൽ തുടങ്ങിയ തട്ടിപ്പ് കേസ് ഇപ്പോൾ ലഭിച്ച പരാതികൾ അനുസരിച്ച് തന്നെ ഒരു കോടി രൂപയിൽ എത്തിയിട്ടുണ്ട്. ഉന്നത സിപിഎം നേതാക്കൾ തന്നെ കേസിന്റെ പ്രതിസ്ഥാനത്തു വരുമ്പോൾ ടൈറ്റാനിയം കേസ് കൂടുതൽ ശക്തിപ്പെടുകയാണ്. അപ്പോൾത്തന്നെ അനിൽ മണക്കാടും സംഘവും ബിവറേജസ് കോർപ്പറേഷനിലും നിയമന അഴിമതി നടത്താൻ ശ്രമിച്ചതായി പരാതികൾ ലഭിച്ചിട്ടുണ്ട്.