ബാംഗ്ളൂർ: കോൺഗ്രസ് സ്ഥാനാർത്ഥി ആദ്യം വിജയിയായി പ്രഖ്യാപിക്കപ്പെട്ട ബാംഗ്ളൂർ ജയനഗർ മണ്ഡലത്തിൽ ഒടുവിൽ ബിജെപിക്ക് നാടകീയ വിജയം. തോൽവി നിസ്സാര വോട്ടുകൾക്കാണെന്ന് മനസ്സിലാക്കിയ ബിജെപി റീ കൗണ്ടിംഗ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പുലർച്ചെ ഒന്നരവരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ബിജെപി 16 വോട്ടുകൾക്ക് വിജയം നേടിയത്. ബിജെപിയുടെ സി കെ രാമമൂർത്തിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്‌ഡിയെ റീകൗണ്ടിൽ തോൽപ്പിച്ചത്. വോട്ടെണ്ണൽ കേന്ദ്രമായ SSMRV കോളേജിൽ പുലർച്ചെ ഒന്നരവരെ നാടകീയ രംഗങ്ങളും പ്രതിഷേധങ്ങളും അരങ്ങേറി. കോൺഗ്രസ് നേതാക്കളായ ഡി കെ ശിവകുമാറും രാമലിംഗ റെഡ്ഢിയും അടക്കമുള്ളവർ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രതിഷേധവുമായെത്തി.
എന്നാൽ റീകൗണ്ടിങ് ഫലം ബിജെപിക്ക് അനുകൂലമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. അതോടെ അന്തിമ സ്കോർ ബോർഡിൽ ഇന്ന് പുലർച്ചയോടെ മാറ്റമുണ്ടായി. കോൺഗ്രസ് സീറ്റുകൾ 136 ൽ നിന്നും 135 ആയി മാറി. ബിജെപി 65 ൽ നിന്നും 66 ലേക്ക് മാറുകയും ചെയ്‌തു. കിംഗ് മേക്കറല്ല കിംഗ് ആയി മാറുമെന്ന് പ്രഖ്യാപിച്ചിരുന്ന ജെ ഡി എസ് വെറും 19 സീറ്റിലൊതുങ്ങി.

