കോഴിക്കോട്: തനിക്കെതിരായ നീക്കങ്ങൾക്ക് പോലീസ് കൂട്ടുനിൽക്കുന്നുവെന്നും ഏറ്റവും മികച്ച സേനയാണെങ്കിലും പോലീസിനെ നിഷ്ക്രിയമാക്കുന്നത് മുഖ്യമന്ത്രിയെന്നും തനിക്കിനി കേരളാ പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നും കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർക്കെങ്കിലും തന്നെ ആക്രമിക്കണമെങ്കിൽ ആകാമെന്നും എന്തും നേരിടാൻ തയ്യാറാണെന്നും താൻ കോഴിക്കോടിന്റെ തെരുവുകളിലുണ്ടാകുമെന്നും പ്രഖ്യാപിച്ച് അദ്ദേഹം പ്രശസ്തമായ മിഠായി തെരുവിലേയ്ക്ക് പോയി. തിരുവനന്തപുരത്ത് താൻ മൂന്നു തവണ ആക്രമിക്കപ്പെട്ടു. ഇതിൽ താൻ കാറിൽ നിന്നിറങ്ങിയപ്പോൾ മാത്രമാണ് പോലീസ് ഇടപെട്ടത് . പോലീസിന്റെ സഹായത്തോടെയാണ് ഗവർണറെ അധിക്ഷേപിക്കുന്ന ബാനറുകൾ സർവ്വകലാശാലയിൽ ഉയർത്തിയതെന്നും തനിക്ക് പോലീസ് സുരക്ഷയുടെ ആവശ്യമില്ലെന്ന് ഡി ജി പി യെ കത്ത് മുഖാന്തിരം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി വിധിയോടെ സർക്കാരിന് സർവ്വകലാശാലകളിൽ തോന്നുംപോലെ ഇടപെടാനാകില്ലെന്ന് ബോധ്യമായി അതിന്റെ രോഷപ്രകടനമാണ് എസ് എഫ് ഐ യുടെ പ്രതിഷേധത്തിൽ കാണുന്നത്. സർവകലാശാലകളിലെ കാർപ്പെന്റർ തസ്തികകളിൽ പോലും സ്വന്തക്കാരെ തിരുകികയറ്റിയ സർക്കാരാണിത്. താൻ സർവ്വകലാശാലകളുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ ഇടപെടുകയല്ല മറിച്ച് സ്വയംഭരണം ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.