തിരുവനന്തപുരം: സംസഥാനത്തെ കോവിഡ് വ്യാപനം ഒട്ടും കുറയാത്ത പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ഇന്ന് നടക്കും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. വൈകിട്ട് നാലിനാണ് യോഗം ചേരുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് രോഗവ്യാപനം ഗുരുതരമായി തന്നെ തുടരുകയാണ്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍, റവന്യു മന്ത്രി കെ രാജന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തില്‍ ചെയ്യേണ്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. സ്വീകരിക്കേണ്ട നടപടികളും സംസ്ഥാനത്തെ കോവിഡ് സാഹചര്യവും ആരോഗ്യമന്ത്രി വിശദീകരിക്കും.
അതേസമയം സംസ്ഥാനത്ത് ഇപ്പോൾ ദിനംപ്രതി മുപ്പതിനായിരത്തിലധികം രോഗികളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനഞ്ചിന് മുകളില്‍ തുടരുകയാണ്. ചികിത്സയിലിരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തി നാല്‍പതിനായിരം കടന്നു. മരണ സംഖ്യ 21,000 കടന്നു. 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona