വാഷിങ്ടണ്‍: അമേരിക്കയിൽ നാശം വിതച്ച് ഐഡ. ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പാച്ചിലിലും ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടെ 46 പേർ മരിച്ചു. അമേരിക്കയിലെ ന്യൂയോർക്ക്, ന്യൂജേഴ്സി നഗരങ്ങളിൽ പ്രകൃതി ക്ഷോഭം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ന്യൂജേഴ്‌സിയിലെ കർനിയിലുള്ള പോസ്റ്റൽ സർവീസ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു. കെട്ടിടത്തിനുള്ളിൽ എത്രപേര്‍ ഉണ്ടായിരുന്നെന്നോ പരിക്കുകളുടെ തീവ്രതയോ അറിവായിട്ടില്ല. ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും വിമാനത്താവളങ്ങളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
വടക്ക് കിഴക്കൻ അമേരിക്കയിലും ഐഡ ചുഴലിക്കാറ്റ് നാശം വിതച്ചിരിക്കുകയാണ്. ഇതിനെ തുടർന്ന് ന്യൂയോർക്ക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഐഡ ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ നാശ നഷ്ടം ഉണ്ടാക്കിയ ഒരു കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ മുൻകരുതലുകൾ എടുത്തതിനെ തുടർന്ന് ദുരന്തത്തിൽ മരണ നിരക്ക് കുറയ്ക്കാൻ കഴിഞ്ഞെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി.
അതേസമയം കനത്ത മഴയെത്തുടർന്ന് സബ്‌വേ സ്റ്റേഷനുകളിലും ട്രാക്കുകളിലും വെള്ളം കയറിയതിനാൽ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ടേഷൻ അതോറിറ്റി അറിയിച്ചു. പലയിടത്തും റോഡ് ഗതാഗതവും വൈദ്യുതി വിതരണവും താറുമാറായി. നിരവധി കെട്ടിടം തകര്‍ന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ പ്രവര്‍ത്തനം തുടരുകയാണ്. ഞായറാഴ്ച, കാറ്റഗറി 4 ചുഴലിക്കാറ്റായി തെക്കന്‍തീരത്ത് നാശം വിതച്ച ഐഡ, വടക്കോട്ട് നീങ്ങിയതോടെ കൊടുങ്കാറ്റിനും വെള്ളപ്പൊക്കത്തിനും കാരണമാവുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona