സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണ്ണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാമെന്നും
ലാബ്,ലൈബ്രറി സൗകര്യങ്ങൾ കോളജുകൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു. എന്നാൽ നിലവിൽ വിനോദയാത്രകൾ അനുവദിക്കില്ല. അവധി ദിവസങ്ങളില്‍ വാക്സിനേഷന്‍ കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം സ്കൂൾ തുറക്കുന്നതുമായി ബന്ധപെട്ട് മാർഗരേഖ പുറത്തിറക്കിയിരുന്നു. എട്ട് ഭാഗങ്ങളായി തയാറാക്കിയിട്ടുള്ള മാർഗരേഖ മുഖ്യമന്ത്രി അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ പുറത്തിറക്കിയത്. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കാനാണ് തീരുമാനമായത്.
സ്കൂൾ തുറക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിപുലമായ പി ടി എ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നും വിദ്യാര്‍ത്ഥികളെ നേരിട്ടു ബന്ധപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതിയെന്നും പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവുമെന്നും മന്ത്രി അറിയിച്ചിരുന്നു.