സമൂഹത്തിൽ വേരുറപ്പിച്ചിരിക്കുന്ന മുൻധാരണകളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെ സാരിയിൽ മോട്ടോർ ബൈക്കിൽ ലോകം ചുറ്റാനൊരുങ്ങി ഇന്ത്യൻ വനിത. ഒൻപത് യാർഡ് സാരിയുടുത്ത് മോട്ടോർ ബൈക്കിൽ ആറ് ഭൂഖണ്ഡങ്ങളിൽ ഒറ്റയ്ക്ക് പര്യവേഷണം നടത്തി കൺവെൻഷനുകളെ വെല്ലുവിളിക്കുകയാണ് പൂനെയിൽ നിന്നുള്ള 28 കാരിയായ രമാഭായി ലത്പേറ്റ്, മാർച്ചിലാണ് തന്റെ ഹോണ്ട 350സിസി ബൈക്കിൽ 40 രാജ്യങ്ങളിലൂടെയുള്ള 80,000 കിലോമീറ്റർ ദൈർഘ്യമേറിയ യാത്ര ആരംഭിച്ചത്.
യാത്രയിൽ നിന്ന് ഇടവേളയെടുത്ത് ചൊവ്വാഴ്ച ഭാരതത്തിലേക്ക് പറന്ന അവർ ലണ്ടനിൽ നിന്ന് തന്റെ യാത്ര പുനരാരംഭിക്കും.
“സാരി ധരിക്കുന്നത് ഇന്ത്യയിൽ കൃപയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ്,ലോകമെമ്പാടും മോട്ടോർബൈക്കിൽ സഞ്ചരിക്കുമ്പോൾ ഭയമില്ലാത്ത ഒരു സ്ത്രീക്ക് ഒമ്പത് യാർഡ് സാരി ഭംഗിയായി ഉടുക്കാൻ കഴിയുമെന്ന് ഞാൻ ആഗ്രഹിച്ചു.” രമാഭായി ലത്പേറ്റ് പറഞ്ഞു.
ലത്പേറ്റ് ധരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നുള്ള സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ നൗവാരി സാരിയാണ്. പൈലറ്റും സംരംഭകയുമായ ലത്പേറ്റ് മാർച്ച് 8അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് തന്റെ സോളോ ട്രക്ക് ആരംഭിച്ചത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിലൂടെ 13,000 കിലോമീറ്റർ സഞ്ചരിച്ചാണ് ലാത്പേറ്റ് സിംഗപ്പൂരിൽ എത്തിയത്. ആഭ്യന്തരയുദ്ധം കാരണം മ്യാൻമറിലൂടെ സഞ്ചരിക്കാൻ കഴിയാത്തതിനാൽ ബൈക്ക് ബാങ്കോക്കിലേക്ക് വിമാനമാർഗമാണ് എത്തിച്ചത്. ഏഷ്യയിലൂടെയും ഓസ്‌ട്രേലിയയിലൂടെയും അവർ ഇതിനകം 23,000 കിലോമീറ്റർ പിന്നിട്ടു കഴിഞ്ഞു.
ഓസ്‌ട്രേലിയയിൽ നടത്തിയ സവാരിക്കിടെ പെർത്തിൽ നിന്ന് സിഡ്‌നിയിലേക്കുള്ള 1,600 കിലോമീറ്റർ യാത്രയിൽ മൊബൈൽ കണക്റ്റിവിറ്റി വെല്ലുവിളിയായി. യാത്രയിൽ പലപ്പോഴും വിജനമായ റോഡുകളിലൂടെ നിർഭയം ബൈക്ക് പായിച്ചു.കാട്ടിൽ ഒറ്റയ്ക്ക് ക്യാമ്പ് ചെയ്തു, ഓസ്ട്രേലിയൻ പര്യടനം പൂർത്തിയാക്കിയ ശേഷം ബൈക്ക് ലണ്ടനിലേക്ക് കയറ്റി അയച്ചു. ശേഷം ഓഗസ്റ്റ് 14 ന് ദുബായിലേക്ക് പറന്നു, അവിടെ സെപ്റ്റംബർ 5 ന് ഭാരതത്തിലേക്കും പറന്നു.
യൂറോപ്പ് കവർ ചെയ്ത ശേഷം, അവർ പോർച്ചുഗല്ലിലേക്കും തുടർന്ന് മൊറോക്കോ, തുടർന്ന് ടുണീഷ്യ, ജോർദാൻ, സൗദി അറേബ്യ, തുടർന്ന് ഒമാനിലെ മസ്‌കറ്റ് എന്നിവിടങ്ങളിലെത്തും. അതിനുശേഷം അടുത്ത വർഷം ഫെബ്രുവരിയോടെ യുഎഇയിൽ എത്തും.തുടർന്ന് അവർ കടൽ മാർഗം ഗുജറാത്തിലെ ജാംനഗറിലേക്ക് പോകും, ശേഷം അടുത്ത വർഷം മാർച്ച് 8 ന് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് മടങ്ങും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദില്ലിയിൽ കണ്ടതാണ് അവരുടെ യാത്രയിലെ പ്രധാന ആകർഷണങ്ങളിലൊന്ന് എന്ന് രമാഭായി ലത്പേറ്റ് അഭിപ്രായപ്പെട്ടു. ഭാരതത്തിലെ സ്ത്രീകൾ ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിക്കുന്നുവെന്ന അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നിന്ന് തനിക്ക് പ്രചോദനം ലഭിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.