പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകർക്ക് (Sabarimala Devotees) കൂടുതൽ ഇളവുകൾ. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് ദർശനത്തിന് അനുമതിയുൾപ്പെടെയുള്ള ഇളവുകൾ നൽകിയിരിക്കുന്നത്. അതേസമയം ഇന്നുമുതൽ തീർത്ഥാടകര്‍ക്ക് സന്നിധാനത്ത് നേരിട്ട് നെയ്യഭിഷേകം നടത്താം. കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പഴയപടി പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി തീര്‍ത്ഥാടകരാണ് നെയ്യഭിഷേക ചടങ്ങിന് എത്തിയത്. അഭിഷേകം ചെയ്ത നെയ്യ് വാങ്ങുന്നതിന് വേണ്ടിയുള്ള കൗണ്ടറുകളുടെ പ്രവര്‍ത്തനം തുടരും.
എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞിട്ടും ഇളവുകൾ നൽകാത്തതിൽ ഹൈന്ദവ സംഘടനകളും ഭക്തരും കനത്ത പ്രതിഷേധം അറിയിച്ചിരുന്നു. പരമ്പരാഗത കരിമല കാനനപാത തുറക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ദിവസം വിഎച്ച്പി പ്രതിഷേധ പ്രകടന യാത്രയും നടത്തി. ഇതിനുപിന്നാലെയാണ് സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചത്. അതോടൊപ്പം കാനനപാത ഉടന്‍ തുറക്കുമെന്നും സർക്കാർ അറിയിച്ചു. പത്ത് ദിവസം കൊണ്ട് പാത തുറക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് വനപാത തെളിക്കുക. ദിനംപ്രതി സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടാനും തീരുമാനിച്ചു. ആറായിരമായി ഉയർത്താനാണ് സര്‍ക്കാര്‍ അനുമതി. ഇളവുകൾ അനുവദിച്ചതോടെ ഭക്തരുടെ എണ്ണത്തിലും വൻ വർധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.