ആലപ്പുഴ: വീണ്ടും ഗുണ്ടാ വിളയാട്ടം. ആലപ്പുഴയിൽ ഒരാൾക്ക് വെട്ടേറ്റു. ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. പിന്നിൽ ഗുണ്ടാ നേതാവ് ടെമ്പർ ബിനുവെന്ന് പോലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
ജില്ലയിൽ കനത്ത പോലീസ് കാവൽ നിലനിൽക്കവെയാണ് ആക്രമണം ഉണ്ടായത്. വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.
എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പോലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്. പോലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആർഎസ്എസ് ശ്രമിക്കുകയാണെന്ന് എസ്ഡിപിഐയും ആരോപിച്ചു.
ആലപ്പുഴ മണ്ണഞ്ചേരിയിൽ ശനിയാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആദ്യ കൊലപാതകം ഉണ്ടായത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്‌ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.