ന്യൂഡല്‍ഹി: സുഡാനില്‍ സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങികിടക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ റോഡ് മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഘര്‍ഷത്തിന് അയവ് വരുന്ന സാഹചര്യം വിലയിരുത്തി ഉടനടി കുടുങ്ങികിടക്കുന്നവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കെത്തിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
ഖര്‍ത്തൂം വിമാനത്താവളം അടച്ചിരിക്കുകയാണ്. അതിനാൽ വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം പ്രായോഗികമല്ല. ഇതിനാലാണ് റോഡ് മാര്‍ഗങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോൾ ഗൗരവമായി ആലോചിക്കുന്നത്. സുഡാനിലെ സംഘര്‍ഷഭരിതമേഖലകളില്‍ കുടുങ്ങിപ്പോയ 3,000ത്തോളം ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള അടിയന്തരപദ്ധതികള്‍ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.