കോട്ടയം : കോണ്‍ഗ്രസ് സിപിഎം നേതാക്കളുടെ നിലപാടിനെ തള്ളിക്കളഞ്ഞ് കേരളത്തിലെ ജനങ്ങള്‍ അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ഏറ്റെടുത്തെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോട്ടയത്തെ രാമപുരം രാമക്ഷേത്രത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ കേരളത്തിലെ ജനങ്ങള്‍ ഒറ്റമനസ്സോടെ ഏറ്റെടുത്തുവെന്നാണ് എല്ലാ ക്ഷേത്രങ്ങളിലും കാണുന്ന ഭക്തജനത്തിരക്ക് തെളിയിക്കുന്നത്. കോണ്‍ഗ്രസ്, സിപിഎം നേതാക്കളുടെ നിലപാടിനെ കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതാദ്യമായാണ് ഇടത് വലത് മുന്നണികളുടെ ആഹ്വാനത്തെ ജനം ഒരുമിച്ച് തള്ളിപ്പറയുന്നത്. ഇനിയെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ നിന്ന് എൽഡിഎഫും യുഡിഎഫും പിന്തിരിയണം. ചിത്രയ്ക്കും ശോഭനക്കും എതിരായ ആക്രമണങ്ങളെ എം.വി. ഗോവിന്ദന് തള്ളിപ്പറയേണ്ടിവന്നു. മുഴുവൻ മത-സാമുദായിക സാംസ്കാരിക സംഘടനകളും അയോദ്ധ്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. “- കെ . സുരേന്ദ്രൻ പറഞ്ഞു.