ദില്ലി: കോൺഗ്രസ് രാജ്യസഭാ എം.പി ധീരജ് സാഹുവിൻ്റെ സ്വത്തുക്കളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ അവസാനിച്ചു. ധീരജ് സാഹുവിൻ്റെ ഒഡിഷയിലും ജാർഖണ്ഡിലുമായി നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കിൽപ്പെടാത്ത പണത്തിൻ്റെ മൂല്യം 351 കോടി രൂപയിലെത്തി. അടുത്തിടെ ഏജൻസി നടത്തിയ ഏറ്റവും വലിയ റെയ്ഡായിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പണം എണ്ണുന്നതിൽ ഏർപ്പെട്ടിരുന്നു. നോട്ടുകൾ എണ്ണുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഐ.ടി വകുപ്പ് 40 ഓളം വലുതും ചെറുതുമായ യന്ത്രങ്ങൾ വിന്യസിക്കുകയും കൂടുതൽ വകുപ്പുകളെയും ബാങ്ക് ജീവനക്കാരെയും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. . ധീരജ് സാഹുവിൻ്റെ കുടുംബം മദ്യനിർമ്മാണ ബിസിനസിൽ ഏർപ്പെട്ടിരുന്നതായും ഒഡിഷയിൽ അത്തരം നിരവധി ഫാക്ടറികളുടെ ഉടമസ്ഥതയുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തതിനെ തുടർന്ന് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഒരു കോൺഗ്രസ് എം.പി അഴിമതിയിൽ ഉൾപ്പെടുന്നത് ഇതാദ്യമല്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. അതേസമയം കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥർ വിവിധ കമ്പനി ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.